പുത്തൂർ: വായ്പാ തട്ടിപ്പു നടന്ന കുട്ടനെല്ലൂർ സഹകരണ ബാങ്കിലേക്കു കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
ഇന്നലെ രാവിലെ കോൺഗ്രസ് നടത്തിയ മാർച്ച് ബാങ്കിന്റെ നൂറൂമീറ്റർ അകലെ ബാരിക്കേഡുകൾവച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളിമറിച്ചിടാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ടു ശാന്തരാക്കി. തുടർന്നു നടത്തിയ ധർണ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഐ.പി. പോൾ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടനശേഷം പ്രവർത്തകർ വീണ്ടും ബാരിക്കേഡുകൾ തള്ളിമറിച്ചിടാൻ ശ്രമിച്ചപ്പോഴാണു പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഏഴുപേരെ അറസ്റ്റ് ചെയ്തു. കുട്ടനെല്ലൂർ സെന്ററിൽനിന്നാണ് മാർച്ച് ആരംഭിച്ചത്.
സജീവൻ കുരിയച്ചിറ, ജെയ് ജു സെബാസ്റ്റ്യൻ, കെ.സി. അഭിലാഷ്, കെ. ഗോപാലകൃഷ്ണൻ, ഹാപ്പി മത്തായി, കല്ലൂർ ബാബു, കെ.എച്ച്. ഉസ്മാൻ ഖാൻ, എം.എൽ. ബേബി, ഫ്രാൻസിസ് ചാലിശേരി തുടങ്ങിയവർ പങ്കെടുത്തു.
ക്രമക്കേടുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു.
രണ്ടു ദിവസങ്ങളിലായി നൂറുകണക്കിനു നിക്ഷേപകരാണു ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ എത്തിയത്.
കുട്ടനെല്ലൂർ സഹകരണ ബാങ്ക്: കോൺഗ്രസ് മാർച്ചിൽ സംഘർഷം
01:09 AM Dec 02, 2022 | Deepika.com