പത്തനംതിട്ട: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിന്റെ പേരിൽ സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന വിഷയങ്ങളിൽനിന്ന് സർക്കാർ ഒളിച്ചോടുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി. വിഴിഞ്ഞത്തെ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അദാനിക്കുവേണ്ടി വാതോരാതെ സംസാരിക്കുന്ന മന്ത്രിമാരും ഭരണകക്ഷി നേതാക്കളും അതേ കരാറിന്റെ ഭാഗമായുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും തീരശോഷണവും സംബന്ധിച്ചു സർക്കാർ ചെയ്യേണ്ട കാര്യങ്ങളടക്കമുള്ളവയെ സംബന്ധിച്ച് ഒരക്ഷരവും ഉരിയാടാതെ മത്സ്യത്തൊഴിലാളികൾ രാജ്യദ്രോഹികളും തീവ്രവാദികളുമെന്ന് ആക്ഷേപിക്കുന്നത് ജനാധിപത്യ സർക്കാരിനു ഭൂഷണമല്ല. കരാറിന്റെ ഭാഗമായി പുനരധിവാസം അടക്കമുള്ള പാക്കേജിനായി നീക്കിവച്ച 752 കോടി രൂപയിൽ ഒരു രൂപ പോലും കഴിഞ്ഞ ആറു വർഷമായി ചെലവഴിക്കാതെ ഒഴിപ്പിച്ചവരെയും വീട് നഷ്ടപ്പെട്ടവരെയും സിമന്റ് ഗോഡൗണിൽ പാർപ്പിച്ച സർക്കാരാണ് എല്ലാ പ്രശ്നങ്ങളും ക്ഷണിച്ചുവരുത്തിയത്. ആറു വർഷമായി ഒന്നും ചെയ്യാതെ വന്നപ്പോൾ മത്സ്യത്തൊഴിലാളികൾ സമരരംഗത്തേക്ക് വന്നതിനെത്തുടർന്നാണ് രണ്ടുമാസം മുമ്പ് മുട്ടത്തറയിലെ ഭൂമിപോലും കണ്ടെടുത്തത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനും അദാനിയെ പ്രീതിപ്പെടുത്താനുമായി ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നും സ്ഥലത്തുപോലുമില്ലാതിരുന്ന ആർച്ച്ബിഷപ്പിനെ ഒന്നാം പ്രതിയാക്കിയത് ഇതിനു തെളിവാണെന്നും പുതുശേരി പറഞ്ഞു.
ഐക്യദാർഢ്യ സമിതി കൺവീനർ പി.പി. ജോൺ അധ്യക്ഷത വഹിച്ചു. ആർ. ബിജു, മേലൂട് ഗോപാലകൃഷ്ണൻ, ബാബു വർഗീസ്, എസ്. രാജീവൻ, ബേബി ചെരിപ്പിട്ടകാവ്, അജികുമാർ കറ്റാനം, സി. ഫ്രാൻസിസ്, എസ്. രാധാമണി, ബിനു ബേബി, ശരണ്യ രാജ്, ദീപു ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
വിഴിഞ്ഞത്ത് സർക്കാർ ഉത്തരവാദിത്വം മറക്കുന്നു: പുതുശേരി
10:39 PM Dec 01, 2022 | Deepika.com