കോന്നി: ആനക്കൂട്, അടവി, ഗവി ടൂറിസം പദ്ധതികൾ വിപുലീകരിക്കാൻ പദ്ധതി. ടൂറിസം, വൈദ്യുതി മന്ത്രിമാർ നേതൃത്വം നല്കി നടത്തുന്ന ഉന്നതതല യോഗം ചേർന്നു പദ്ധതികൾ തയാറാക്കും. പുതിയ പദ്ധതികളും നിലവിലുള്ളവയുടെ വിപുലീകരണവും മന്ത്രിതല യോഗത്തിൽ തീരുമാനമാക്കും. ഇതിനു മുന്നോടിയായി കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
അടവി കേന്ദ്രമാക്കി അഭയാരണ്യം പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി മൃഗങ്ങളെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രം സ്ഥാപിക്കും. കൂടാതെ റോപ് വേ, കേബിൾ കാർ, ഉദ്യാനം തുടങ്ങിയവയും നിർമിക്കും. കോന്നി ഡിഎഫ്ഒ ഇതിനാവശ്യമായ പദ്ധതി തയാറാക്കും. അടവിയിൽ 3 ഡി തിയേറ്റർ സ്ഥാപിക്കും. സഞ്ചാരികൾക്കു കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ താമസിക്കാൻ ശീതീകരിച്ച മുറികൾ എന്നിവയും സജ്ജമാക്കും.
കക്കിയിൽ ബോട്ടിംഗ്
കക്കി റിസർവോയറിൽ ബോട്ടിംഗ് ക്രമീകരിക്കാൻ ഫോറസ്റ്റ് ആനുവൽ വർക്കിംഗ് പ്ലാനിൽ ഉൾപ്പെടുത്താൻ ഡിടിപിസി കരട് പദ്ധതി തയാറാക്കി റാന്നി ഡിഫ്ഒയ്ക്കു നൽകും.അടവിയിലും ഗവിയിലും കെഎസ്ആർടിസിയുമായി ചേർന്നു ഷോപ്പ് ഓൺ വീൽ പദ്ധതി നടപ്പിലാക്കും. ആനക്കൂട്, അടവി ഇക്കോടൂറിസം, ഗവി എന്നിവയെ പ്രധാന കേന്ദ്രങ്ങളാക്കി ഇനിയും നടത്താന്‍ സാധിക്കുന്ന ടൂറിസം വികസനപ്രവര്‍ത്തനം ഉന്നതതല യോഗം ചര്‍ച്ച ചെയ്യും. മാസ്റ്റർ പ്ലാൻ പദ്ധതികളും വിലയിരുത്തും.
അടവിയിൽ
സുന്ദരിയാകും
ആനകള്‍ക്കു കുളിക്കാനുള്ള സ്ഥലം, ഇക്കോഷോപ്പ് പുനരുദ്ധാരണം, പാര്‍ക്കിംഗ് മൈതാനത്തിന്റെ നവീകരണം, മതില് നിര്‍മാണം, കോന്നി ഇക്കോ ടൂറിസം സെന്റര്‍ നവീകരണം, നിള കാന്റീന് നവീകരണം, അടവിയിലെ ടാങ്ക് നിര്‍മാണം, ബാംബൂ ഹട്ടുകള്‍ നവീകരണം, പുതിയവയുടെ നിര്‍മാണം, കുട്ടവഞ്ചികള്‍ സൂക്ഷിക്കാനുള്ള സ്ഥലം, കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിന്റെ നിര്‍മാണം എന്നിങ്ങനെയുള്ള പ്രവൃത്തികളാണ് മാസ്റ്റര്‍പ്ലാനില്‍ പ്രധാനമായും ഉള്‍പ്പെടുത്തുന്നത്.
ആനക്കൂട്ടിലെ പൈതൃക മ്യൂസിയം അനുയോജ്യമായ പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കുന്നതിന് ആർക്കിയോളജി മ്യൂസിയം വനംവകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തണമെന്ന് എംഎൽഎ നിർദേശിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ. കുട്ടപ്പന്, പി.ആര്. പ്രമോദ്, ഷീലാകുമാരി ചാങ്ങയിൽ,റാന്നി ഡിഎഫ്ഒ പി.കെ. ജയകുമാര്‍ ശർമ, കോന്നി ഡിഎഫ്ഒ ആയുഷ്കുമാര്‍ ഖോരി, ടൂറിസം ഡെപ്യുട്ടി ഡയറക്ടർ റൂബി ജേക്കബ്, ഡിടിപിസി സെക്രട്ടറി സതീഷ് മിറാൻഡ, പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരായ ഡോ. അനുപമ, എസ്.രഘു, കോന്നി ടൂറിസം സൊസൈറ്റി സെക്രട്ടറി ഗോകുൽ, പ്രസിഡന്റ് ബിനോജ് എസ്. നായർ, കെഎഫ്ഡിസി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗവിയിൽ
താമസിക്കാം
അടവിയിൽനിന്ന് ആലുവാംകുടി കാനനക്ഷേത്രത്തിലേക്കു വാഹനത്തിൽ ആളുകളെ എത്തിക്കാൻ സംവിധാനമൊരുക്കും. പൂന്തോട്ടം ആകർഷകമാക്കാൻ അടിയന്തര നടപടി സ്വീകരിക്കും.നിലവിലുള്ള ഹട്ടുകൾ നവീകരിച്ചു സഞ്ചാരികൾക്കു തുറന്നു നല്‍കും.
ഗവിയിൽ താമസസൗകര്യത്തിന് 1.90 കോടി രൂപയുടെ പദ്ധതി നടക്കുകയാണ്. ഹാബിറ്റാറ്റാണ് നിർമാണം നടത്തുന്നത്. നിർമാണ പുരോഗതി ടൂറിസം ഡെപ്യൂട്ടി ഡയറക്ടറും കെഎഫ്ഡിസി ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്താനും യോഗം തീരുമാനിച്ചു.
അടവിയിലെത്തുന്ന സഞ്ചാരികള്‍ക്കു കോന്നിയിലെ ടൂറിസം സ്പോട്ടുകള്‍ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ട്രക്കിംഗ് പോലെയുള്ള സംവിധാനങ്ങള്‍ ഒരുക്കും. മാത്രമല്ല, ആലുവാങ്കുടിയുടെയും കൊച്ചുപമ്പയുടെയും ടൂറിസം സാധ്യതകള്‍ പരിശോധിക്കാനുള്ള വിദഗ്ധ പഠനം നടത്തും.
കോന്നി ടൂറിസം കോണി കയറും!
10:38 PM Dec 01, 2022 | Deepika.com