കരുവന്നൂർ: പുത്തൻതോട് കഐൽഡിസി കനാലിലേക്ക് നിർമിച്ചിരിക്കുന്ന തൊമ്മാന കനാലിലെ താമരവളയംചിറയിൽ പ്രതിഷേധങ്ങൾക്കൊടുവിൽ ബണ്ടുകെട്ടി. ഡെപ്യൂട്ടി കളക്ടർ (എൽആർ) പി.എ. വിഭൂഷണന്റെ അധ്യക്ഷതയിൽ ചേർന്ന പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവവകുപ്പ് ചിറ കെട്ടിയത്. ചിറയിലെ രണ്ട് കഴകളിൽ മണൽച്ചാക്ക് ഇടാതെ, പലകകൾ മാത്രമിട്ട് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടാതെ നിലനിർത്തി. മറ്റ് കഴകളിൽ പലകകൾക്കിടയിൽ മണൽച്ചാക്കുകളിട്ട് അടച്ചു. അടുത്തവർഷം ചിറ നിർമാണത്തിന് മുന്പായി നൂറുമീറ്റർ കിഴക്കോട്ടുമാറിയുള്ള കടപുളിക്കടവിന് മുകളിൽ ചിറ നിർമിക്കാനാണ് തീരുമാനം.
പദ്ധതിക്ക് അനുമതി ലഭിച്ചില്ലെങ്കിൽ താൽകാലിക മണ്ചിറ നിർമിക്കാനും യോഗത്തിൽ ധാരണയായി. ഇതിനെത്തുടർന്നാണ് സമീപവാസികൾ പ്രതിഷേധം അവസാനിപ്പിച്ച് ചിറ കെട്ടാൻ അനുമതി നൽകിയത്. കരുവന്നൂർപ്പുഴയുടെ വടക്കേ അതിർത്തി വല്ലച്ചിറ പഞ്ചായത്തിലും തെക്ക് ഇരിങ്ങാലക്കുട നഗരസഭ രണ്ടാം ഡിവിഷനിലുമാണ്. ജില്ലയിലെ വടക്കൻമേഖലയിലെ കൃഷിക്ക് വെള്ളം ലഭ്യമാക്കാൻ ഇതിൽ പലകയും മണൽച്ചാക്കുകളുമിട്ട് ബണ്ട് കെട്ടാനുള്ള നീക്കം സമീപവാസികൾ തടഞ്ഞതോടെയാണ് പ്രശ്നമായത്. ബണ്ട് കെട്ടുന്നതുമൂലം സമീപത്തെ കിണറുകളിലെ വെള്ളം ഉപയോഗ ശൂന്യമാകുന്നുവെന്നും പുഴയുടെ തിട്ട ഇടിയുമെന്നും ആരോപിച്ച് നാട്ടുകാർ തടയുകയായിരുന്നു.
ചിറ കെട്ടാനുള്ള നടപടി അനിശ്ചിതമായി നീളുന്നതിനിടെ ജില്ലയിലെ വടക്കൻ കോൾമേഖലയിലെ കൃഷിക്കായി ഇല്ലിക്കൽ ഡാമിന്റെ ഷട്ടറുകൾ അടച്ചു. 13,500 ഹെക്ടർ വരുന്ന എട്ടുമന, അന്തിക്കാട്, ആലപ്പാട്, പുള്ള്, ഏനാമാവ്, ഇടിയഞ്ചിറ, മുല്ലശേരി, പാവറട്ടി തുടങ്ങിയ കോൾനിലങ്ങളിലേക്ക് നെൽകൃഷിക്ക് വെള്ളമെത്തിക്കാനാണ് ഇല്ലിക്കൽ റെഗുലേറ്റർ ഷട്ടറുകളിട്ടത്. ഇതോടെ കാറളം, ചെമ്മണ്ട മേഖലകളിൽപ്പെട്ട മൂവായിരത്തോളം ഏക്കർ പാടത്തെ കൃഷി വെള്ളത്തിലാകുമെന്ന ആശങ്കയിലായിരുന്നു കർഷകർ. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കർഷകർ നിവേദനങ്ങൾ നൽകിയതിനെത്തുടർന്നാണ് ഇരുകരകളിലും താമസിക്കുന്നവരുടെ യോഗം വിളിച്ച് പ്രശ്നം ചർച്ചചെയ്തത്.
കരുവന്നൂർ താമരവളയം ചിറ കെട്ടി
12:56 AM Dec 01, 2022 | Deepika.com