തൃശൂർ: കാലിക്കട്ട് സർവകലാശാലയുടെ കീഴിലുള്ള തൃശൂർ ഡോ. ജോണ്‍ മത്തായി സെന്ററിനെ ലോകോത്തര നിലവാരത്തിലേക്കുയർത്താൻ കർമപദ്ധതി തയാറാക്കിയെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതിനായി മാത്രമാണ് ഇന്നലെ തൃശൂരിൽ സിൻഡിക്കേറ്റ് യോഗം ചേർന്നത്. പൈതൃക മ്യൂസിയവും അക്കാദമിക് ബ്ലോക്കും ഉൾപ്പെടെ നിർമിക്കും. വിദേശ വിദ്യാർഥികളെക്കൂടി ലക്ഷ്യമിട്ട് മുഴുവൻ സമയ റസിഡൻഷ്യൽ കാന്പസാക്കിയും മാറ്റും.
അടിയന്തരമായി മാസ്റ്റർപ്ലാൻ തയാറാക്കുന്നതിന് വിദഗ്ധർ ഉൾപ്പെടുന്ന ടാസ്ക് ഫോഴ്സ് രൂപീകരിക്കും. സംസ്ഥാന സർക്കാർ ഡോ. ജോണ്‍ മത്തായി സെന്ററിന്റെ വികസനത്തിനായി ബജറ്റിൽ 10 കോടി അനുവദിച്ചിട്ടുണ്ട്.
ഇതു പ്രയോജനപ്പെടുത്തി ഡിപിആർ തയാറാക്കി വരികയാണ്. കൂടുതൽ ആവശ്യമായ തുക സർവകലാശാല ഫണ്ടിൽനിന്ന് വിനിയോഗിക്കും.
നിലവിലുള്ള ജോണ്‍ മത്തായി സെന്റർ പൈതൃക മ്യൂസിയമാക്കും. റസിഡൻഷ്യൽ കാന്പസാക്കി മാറ്റുന്നതിന്റെ ഭാഗമായി നിലവിലുള്ള വനിതാ ഹോസ്റ്റലിന് ഒരു നിലകൂടി നിർമിക്കും. ആണ്‍കുട്ടികൾക്ക് പുതിയ ഹോസ്റ്റൽ പണിയും. അത്യാധുനിക സ്റ്റുഡിയോയും കാന്പസിൽ സുരക്ഷാ ക്യാമറകളും സ്ഥാപിക്കും.
വനിതാ സുരക്ഷാ ജീവനക്കാരേയും നിയമിക്കും. അധ്യാപക അനധ്യാപക ഒഴിവുകൾ നികത്തും.
പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ, രജിസ്ട്രാർ ഡോ. ഇ.കെ സതീഷ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.ഡി. ബാഹുലേയൻ, യൂജിൻ മൊറേലി, ഡോ. ഷംസാദ് ഹുസൈൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജോണ്‍ മത്തായി സെന്റർ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തും: വൈസ് ചാൻസലർ
12:52 AM Dec 01, 2022 | Deepika.com