അടൂർ: ഇളമണ്ണൂർ ടാർ മിക്സിംഗ് പ്ലാന്റിൽനിന്ന് ലോഡുമായി പുറപ്പെട്ട ടോറസ് ലോറിക്കു തീ പിടിച്ചു. ഇന്നലെ രാവിലെ എട്ടോടെ കിൻഫ്ര പാർക്കിലെ ടാർ മിക്സിംഗ് പ്ലാന്റിൽനിന്നു ലോഡുമായി കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ടയിലേക്ക് പോകുകയായിരുന്ന ലോറിക്കാണു തീ പിടിച്ചത്.
റോഡിൽ കുത്തനേ ഇറക്കം ഇറങ്ങി അടൂർ-പത്തനാപുരം റോഡിൽ തിരക്കേറിയ ഇളമണ്ണൂർ ജംഗ്ഷനിലേക്കു പ്രവേശിക്കുമ്പോഴായിരുന്നു വാഹനത്തിൽ തീ പടർന്നത്. ഡ്രൈവർ വാഹനം ആൾത്തിരക്കില്ലാത്ത ഭാഗത്തെക്കു മാറ്റിയതിനാൽ വൻ അപകടം ഒഴിവായി. വാഹനത്തിന്റെ ഹൈഡ്രോളിക് ഓയിൽ ടാങ്ക് പൊട്ടി ഓയിൽ ചോരുകയും ചൂടായ ടാർ മിശ്രിതത്തിന്റെ ചൂട് ഓയിലിനു തീപിടിക്കാൻ കാരണമായി. ഡീസൽ ടാങ്കിനു ചൂടുമൂലം മർദ്ദം കൂടി അടപ്പ് ഊരിതതെറിച്ചത് തീ ആളിപ്പടരാനും കാരണമായി.
നാട്ടുകാരും ഡ്രൈവറും ചേർന്ന് വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചതും തീ ആളിപ്പടരുന്നതിന്നു കാരണമായി. വിവരമറിഞ്ഞ് അടൂരിൽനിന്നു രണ്ടും പത്തനാപുരത്തുനിന്ന് ഒരു യൂണിറ്റും അഗ്നിശമന സേന സ്ഥലത്തെത്തി ഫോം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.
ഹൈഡ്രോളിക് ഓയിൽ ടാങ്ക് പൊട്ടി ഓയിൽ റോഡിൽ കൂടി ഒഴുക്കിയത് പിന്നാലെ വന്ന വാഹനങ്ങളുടെ യാത്രയെയും ബാധിച്ചു. ഓയിൽ നൂറു മീറ്ററോളം ഒഴുകിയത് വാഹങ്ങൾ തെന്നിമാറുന്നതിന് ഇടയായി. വാഹനത്തിന്റെ തി അണച്ചതിനുശേഷം നാട്ടുകാർ മരപ്പൊടി റോഡിൽ വിതറിയാണു തെന്നൽ മാറ്റിയത്. അഗ്നിക്കിരയായ ടോറസ് ലോറി ചവറ പന്മന പുത്തൻചന്ത അറുമുറിക്കട ചേമത്ത് അൻസാരിയുടെ താണ്.
അഗ്നിശമന സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റെജി കുമാർ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നിയാസുദ്ദീൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അരുൺജിത്ത്, പ്രദീപ് , ലിജി കുമാർ, സൂരജ്, അഭിലാഷ്, സജാദ്, ഹോംഗാർഡുമാരായ അനിൽകുമാർ ശ്രീകുമാർ, വേണുഗോപാൽ തുടങ്ങിയവർ തീ അണയ്ക്കാൻ നേതൃത്വം നൽകി.
ടോറസ് ലോറിക്കു തീപിടിച്ചു
11:02 PM Nov 30, 2022 | Deepika.com