ഗുരുവായൂർ: ചെന്പൈ സംഗീതോത്സവം 10 ദിവസം പിന്നിടുന്പോൾ രണ്ടായിരത്തിലേറെ സംഗീതാർഥികൾ സംഗീതാർച്ചന നടത്തി. പുലർച്ചെ മുതൽ ആരംഭിക്കുന്ന സംഗീതാർച്ചന രാത്രി വൈകിയാണ് സമാപിക്കുന്നത്. ഇന്നലെ മുതൽ ആകാശവാണി റിലേ കച്ചേരികൾ തുടങ്ങി. ഒരുമനയൂർ ഒ.കെ. സുബ്രഹ്മണ്യവും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചേരിയോടെയായിരുന്നു തുടക്കം.
സുബ്രഹ്മണ്യത്തോടൊപ്പം കൊല്ലങ്കോട് സുബ്രഹ്മണ്യവും നാഗസ്വരം വായിച്ചു. സഹോദരങ്ങളായ ചേർത്തല എസ്.പി.ശ്രീകുമാർ, ചേർത്തല എസ്.പി. ഹരികുമാർ എന്നിവരായിരുന്നു തവിൽ. ഗൗള രാഗത്തിൽ "ശ്രീമഹാഗണപതിം’ കീർത്തനമായിരുന്നു ആദ്യം. തുടർന്ന് ശർമ്മിള, കോട്ടയ്ക്കൽ ചന്ദ്രശേഖരൻ, സിതാര കൃഷ്ണമൂർത്തി, രാജേശ്വരി ശങ്കർ, ആദർശ് വെങ്കിടേശ്വരൻ, കുന്നത്തൂർ മോഹനകൃഷ്ണൻ, ശിവദർശന, നെടുങ്കുന്നം അനീഷ്റാം, എം.കെ. തുഷാർ (വായ്പാട്ട്), ദേവീ വാസുദേവൻ, ബൈജു എൻ. രജിത് (പുല്ലാങ്കുഴൽ) എന്നിവരും റിലേയിൽ കച്ചേരി നടത്തി.
ചെന്പൈ ഭാഗവതരുടെ ശിഷ്യനും മുതിർന്ന സംഗീതഞ്ജുനുമായ മണ്ണൂർ രാജകുമാരനുണ്ണി ഇന്നു രാത്രിയിലെ റിലേയിൽ പാടും. വെള്ളിയാഴ്ച രാവിലെ ഒന്പതിന് പ്രശസ്ത സംഗീതജ്ഞർ അണി നിരക്കുന്ന ഒന്പതിന് പഞ്ചരത്ന കീർത്തനാലാപനമാണ്. ഏകാദശി ആചരണത്തിന്റെ ആദ്യ ദിനമായ ശനിയാഴ്ച രാത്രി 10ന് ചെന്പൈ സംഗീതോത്സവം സമാപിക്കും.
ഇതുവരെ സംഗീതാർച്ചന നടത്തിയത് രണ്ടായിരത്തിലേറെ സംഗീതാർഥികൾ
01:01 AM Nov 30, 2022 | Deepika.com