ചാലക്കുടി: സിപിഎം - സിപിഐ ബന്ധം തകർന്നു. സിപിഐ ഇടതുമുന്നണി സമരത്തിൽനിന്നും വിട്ട് നഗരസഭ ഓഫീസിനു മുന്പിൽ ഒറ്റയ്ക്ക് സമരം നടത്തി. നഗരസഭയിൽ എൻജിനീയറെ മുറിയിൽ അടച്ചിട്ട ഭരണകക്ഷി കൗണ്‍സിലർ വത്സൻ ചന്പക്കരയ്ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണി ഇന്നലെ നഗരസഭ ഓഫീസിനു മുന്പിൽ നടത്തിയ സമരത്തിലാണ് ഭിന്നത മറനീക്കി പുറത്തുവന്നത്. ഇന്നലെ നടന്ന സമരത്തിൽ പങ്കെടുക്കാതിരുന്ന സിപിഐ ഇന്ന് നഗരസഭ ഓഫീസിനു മുന്പിൽ ഒറ്റയ്ക്കു സമരം നടത്തി സിപിഎമ്മിന് ചുട്ട മറുപടി നൽകി. ഇന്നലെ ഇടതുമുന്നണി സമരത്തിൽ പങ്കെടുത്തവരുടേതിനേക്കാൾ ഇരട്ടി പ്രവർത്തകരെ പങ്കെടുപ്പിച്ച് കരുത്തുകാട്ടുകയും ചെയ്തു.
നിയോജക മണ്ഡലത്തിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്തുകളിൽ സിപിഐയോട് കടുത്ത അവഗണന കാണിക്കുന്നുവെന്നാണ് സിപിഐയുടെ പരാതി. പല സ്ഥാപനങ്ങളിലും സിപിഎമ്മുകാർക്ക് പിൻവാതിലൂടെ നിയമനം നടത്തുന്പോൾ സിപിഐയെ അവഗണിക്കുകയാണ്. കാടുകുറ്റി സഹകരണ ബാങ്കിൽ ഇത്തരത്തിൽ നിയമനം നടന്നു. അത് കേരള കോണ്‍ഗ്രസ് -എമ്മുകാരന് നൽകുന്നുവെന്ന പേരിൽ സിപിഎംകാരനെയാണ് നിയമിച്ചത്. പൂലാനി ബിയർ കന്പനിയിൽ 200 സിപിഎമ്മുകാരെ ജോലിക്ക് കയറ്റി. എന്നാൽ ഒരു സിപിഐ ക്കാരനാണ് ജോലി കിട്ടിയത്.
ചാലക്കുടിയിലെ ബാറുകളിലും മറ്റും നിരവധി സിപിഎം കാരെ മാനേജർമരായി നിയമിച്ചിരിക്കാണ്. അതും കണ്ണൂരിൽ നിന്നുള്ള സിപിഎമ്മുകാരെയാണ് ജോലിക്ക് കയറ്റുന്നത്. ഇടതുമുന്നണി യോഗങ്ങൾ പോലും സിപിഐയെ അറിയിക്കാറില്ലെന്നാണ് പരാതി. ഈ നിലയിൽ ചാലക്കുടിയിൽ സിപിഐ ഒറ്റയ്ക്ക് തന്നെ പ്രവർത്തിക്കാനാണ് തീരുമാനം. സംസ്ഥാന ജില്ലാ നേതാക്കളെയും തീരുമാനം അറിയിച്ചിട്ടുണ്ട്.
ചാലക്കുടിയിൽ സിപിഎം - സിപിഐ ഭിന്നത രൂക്ഷം
12:58 AM Nov 30, 2022 | Deepika.com