തിരൂർ: തിരൂരിൽ നടക്കുന്ന ജില്ലാ കലോത്സവ വേദികളിൽ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ ചുമതലപ്പെടുത്തിയ കുട്ടിക്കൂട്ടങ്ങൾ വേറിട്ട കാഴ്ചയായി. പരിശീലനം സിദ്ധിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഓരോ വേദികളിലും കാമറക്കണ്ണുകളുമായി തുറന്നിരിക്കുന്നത്. തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികളാണ് കാമറ പരിശീലനം സിദ്ധിച്ചത്. കോട്ടും സ്യൂട്ടുമായി പ്രത്യേക യൂണിഫോമണിഞ്ഞ 121 വദ്യാർഥികളാണ് 16 വേദികളിലും സജ്ജരായിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സിന്റെ അഞ്ച് വിദ്യാർഥികൾ വീതമാണ് ഓരോ വേദിയിലുമുണ്ടാവുക. ഇവർക്കു നിർദേശങ്ങൾ നൽകാനായി അധ്യാപകരുടെ സഹായവുമുണ്ട്. കലോത്സവത്തിലെ ഔദ്യോഗിക രേഖയായിരിക്കും ഈ കുട്ടികൾ പകർത്തുന്ന ദൃശ്യങ്ങൾ. അപ്പീൽ അടക്കമുള്ള ആവശ്യങ്ങൾക്കും ലിറ്റിൽ കൈറ്റ്സിന്റെ വീഡിയോ ഉപയോഗിക്കും.
സർക്കാരിന്റെ പൊതുവിദ്യാഭ്യാസ പുനരുജീവന മിഷന്റെ ഭാഗമായുള്ള ഹൈടെക് സ്കൂൾ പദ്ധതിയായ ലിറ്റിൽ കൈറ്റ്സ് തിരൂരിൽ നിന്നു ജില്ലാ കലോത്സവത്തിലൂടെ സംസ്ഥാനത്തു തന്നെ വേറിട്ട ഉദ്യമത്തിന് തുടക്കമിട്ട ചാരിതാർഥ്യത്തിലാണ് അധ്യാപകർ. കുട്ടികൾക്ക് നല്ല രീതിയിൽ പരിശീലനം നൽകിയതായും ഇതിൽ പ്രാവീണ്യം നേടിയവരെയാണ് വേദികളിൽ ചുമതലപ്പെടുത്തിയതെന്നും കോ-ഓർഡിനേറ്റർ വിജയലക്ഷ്മി പറഞ്ഞു. ഐടി ക്ലബിന് കീഴിൽ നടത്തുന്ന ഈ പരിപാടിയിലൂടെ കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിച്ചതായും അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പറഞ്ഞു.
വേദികളിലെ ദൃശ്യങ്ങൾ ഒപ്പിയെടുക്കാൻ കുട്ടിക്കൂട്ടങ്ങൾ
12:02 AM Nov 30, 2022 | Deepika.com