തിരുവല്ല: ജില്ലാ സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ രചനാ മത്സരത്തിൽ സാമൂഹിക മാധ്യമങ്ങൾ എന്നതായിരുന്നു വിഷയം. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും അതിപ്രസരവും മടക്കം മത്സരാർഥികൾ വരകളിലൂടെ ചിത്രീകരിച്ചു. ഇതിൽ ഹാസ്യാത്മകത പൊതുവേ കുറവുമായിരുന്നു.
പെൻസിൽ ഡ്രോയിംഗിന് ബസ് സ്റ്റാൻഡിലെ കച്ചവടക്കാരൻ എന്നതും ഓയിൽ പെയിന്റിംഗിന് ഇറച്ചിക്കടക്കാരൻ, വാട്ടർ കളറിന് പച്ചക്കറി തോട്ടത്തിലെ വിളവെടുപ്പ് എന്നതുമായിരുന്നു വിഷയം.
രചനാ മത്സരം നടന്ന ക്ലാസ് മുറികളിൽ കുട്ടികളുടെ വൻ തിരക്കാണ് ഉണ്ടായത്. മത്സരാർഥികളുടെ എണ്ണം കൂടിയതോടെ ഇവരെ ഉൾക്കൊള്ളാൻ ക്ലാസ് മുറികൾക്കായില്ല. ഇതോടെ ഒരു ബഞ്ചിൽ അഞ്ച് കുട്ടികൾ വരെ ഇരുന്നാണ് മത്സരം നടത്തിയത്.
എൻഎസ്എസ് യൂണിറ്റുകളുടെ പ്രദർശന വിപണന സ്റ്റാൾ
കലോത്സവ നഗറിൽ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലെ എൻഎസ്എസ് യൂണിറ്റുകൾ പ്രദർശന, വിപണനമേള ഒരുക്കി. കരകൗശല ഉത്പന്നങ്ങൾ, വിവിധതരം പെയിന്റിംഗുകൾ, ചുവർ ചിത്രങ്ങൾ ഇവയാണ് പ്രദർശനത്തിനും വില്പനയ്ക്കുമായുള്ളത്. അർഹരായ കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിപണനം.
സാമൂഹിക മാധ്യമങ്ങൾ കാർട്ടൂണിന് വിഷയമായി
10:50 PM Nov 29, 2022 | Deepika.com