പെരിന്തൽമണ്ണ: ബംഗളൂരുവിൽ നിന്നു കാർ മാർഗം മലപ്പുറം ജില്ലയിലേക്കു കടത്തിയ 103 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പാണ്ടിക്കാട് പോലീസിന്റെ പിടിയിലായി. ജില്ലയിലും പുറത്തും നിരവധി ലഹരിക്കടത്ത് കേസുകളിലും വധശ്രമക്കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും പ്രതിയായ കുമരംപുത്തൂർ സ്വദേശി പള്ളിയാൽതൊടി ഉമ്മർ ഫാറൂഖ് (41), പട്ടിക്കാട് വലന്പൂർ സ്വദേശി പുത്തൻവീട്ടിൽ ഷമീൽ(29) എന്നിവരെയാണ് പാണ്ടിക്കാട് ടൗണിനു സമീപം മേലാറ്റൂർ റോഡിൽ രാത്രിയിൽ പാണ്ടിക്കാട് സിഐ റഫീഖ്, എസ്ഐ അബ്ദുൾ സലാം എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. ഉമ്മർ ഫാറൂഖിന്റെ കാലിൽ സെല്ലോടേപ്പ് ചുറ്റി അതിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
മലപ്പുറം പോലീസ് മേധാവി എസ്. സുജിത്ത് ദാസിനു രഹസ്യവിവരം ലഭിച്ചിരുന്നു. സ്ത്രീകളുൾപ്പെടെയുള്ള ഉമ്മറിന്റെ ലഹരിക്കടത്തു സംഘത്തിലെ മറ്റുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും എസ്പി അറിയിച്ചു.
പെരിന്തൽമണ്ണ ഡിവൈഎസ്പി എം. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പാണ്ടിക്കാട് സിഐ റഫീഖ്, എസ്ഐമാരായ അബ്ദുൾ സലാം, സുനീഷ്കുമാർ, എഎസ്ഐ സെബാസ്റ്റ്യൻ രാജേഷ്, എസ്സിപിഒ ഷൈലേഷ് ജോണ്‍, ജയൻ, സന്ദീപ്, ജയൻ, അരുണ്‍, രജീഷ്, എന്നിവരും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
103 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
12:25 AM Nov 28, 2022 | Deepika.com