നിലന്പൂർ: നിലന്പൂർ ബൈപ്പാസിന് സ്ഥലം വിട്ടു നൽകിയവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎ ഇടപെട്ട് മന്ത്രിതല ചർച്ചക്ക് അവസരം ഒരുക്കണമെന്നു സ്ഥലം ഉടമകൾ ആവശ്യപ്പെട്ടു. നിലന്പൂർ ബൈപ്പാസിനായി 25 വർഷം മുന്പുഭൂമി വിട്ടു നൽകാൻ തയാറായ വീട്ടുടമകളാണ് എംഎൽഎക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചത്.
നിലന്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പലരും നിലവിലെ തങ്ങളുടെ ദുരവസ്ഥ വിവരിച്ചു. ബൈപ്പാസ് റോഡ് പോകുന്നിടത്തെ പലരുടെയും വീടുകൾ പൊളിഞ്ഞു വീണിരിക്കുന്നു. വീഴാറായ വീടുകളിലാണ് പലരും താമസിക്കുന്നത്. വീടും സ്ഥലവും ബൈപ്പാസിനു വിട്ടു നൽകിയ മുക്കട്ട മുതൽ വെളിയംതോട് വരെയുള്ളവരാണ് ദുരിതജീവിതം നയിക്കുന്നത്. വീട് അറ്റകുറ്റപ്പണികൾ നടത്താനോ പുതിയതായി നിർമിക്കാനോ അനുമതിയില്ല.
നാടിന്റെ വികസനത്തിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമായി ഭൂമി വിട്ടു നൽകാൻ സന്നദ്ധരായവരിൽ പലരും മരിച്ചു പോയി. ബൈപ്പാസിന് തങ്ങളുടെ ഭൂമി ആവശ്യമില്ലെങ്കിൽ തിരിച്ചുതരുക, അല്ലെങ്കിൽ ഭൂമിയുടെ നഷ്ടപരിഹാരം അടിയന്തരമായി നൽകുക എന്നതാണ് ഇവരുടെ ആവശ്യം. സക്കീർ ഹുസൈൻ, മുഹമ്മദ് അറഷറഫ്, കെ.പി. ഉമ്മർ, ഷൗക്കത്തലി വാളപ്ര, അബ്ദുൾ അസീസ്, ആറാട്ടുതൊടിക നസീറ, സതീരത്നം, സുഹറ കറുത്തപള്ളത്ത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
നിലന്പൂർ ബൈപ്പാസ്: മന്ത്രിതലത്തിൽ ചർച്ച വേണമെന്നു കൂട്ടായ്മ
03:43 AM Nov 27, 2022 | Deepika.com