പത്തനംതിട്ട: എല്‍ഡി ക്ലാര്‍ക്ക് നിയമനം സംബന്ധിച്ച രഹസ്യരേഖ കളക്ടറേറ്റിലെ രഹസ്യ വിഭാഗത്തില്‍നിന്നു ചോര്‍ത്തിയ സംഭവത്തില്‍ തിരുവല്ല സബ് കളക്ടർ ശ്വേത നാഗർകോട്ടി നേരിട്ടെത്തി അന്വേഷണം നടത്തി.
കളക്ടറേറ്റിലെ സീക്രട്ട്, ഡെസ്പാച്ച്, തപാല്‍ വിഭാഗങ്ങളിലെ ജീവനക്കാരുടെയും എഡിഎമ്മിന്റെയും മൊഴി സബ് കളക്ടർ രേഖപ്പെടുത്തി. ശിരസ്തദാര്‍ ഓഫീസില്‍ ഇല്ലാതിരുന്നതിനാല്‍ അടുത്ത ദിവസം സബ് കളക്ടറുടെ ഓഫീസില്‍ എത്തി മൊഴി നല്കാന് നിർദേശം നൽകിയിരിക്കുകയാണ്.
ഉദ്യോഗാർഥികൾക്കു തപാൽ മുഖേന അയയ്ക്കേണ്ട നിയമന ഉത്തരവ് വാട്ട്സാപ്പ് വഴി പ്രചരിച്ചതാണ് വിവാദമായത്. ജോയിന്റ് കൗൺസിൽ ജില്ലാ നേതാവ് ഉത്തരവ് സ്വന്തമാക്കി നേരിട്ടു നൽകുകയും പിന്നീട് വാട്ട്സ്ആപ്പിലൂടെ നൽകിയെന്നുമാണ് ആരോപണം. സീക്രട്ട് സെക്ഷനിൽനിന്ന് അയയ്ക്കേണ്ട ഉത്തരവ് രണ്ട് ഉദ്യോഗാർഥികൾക്കാണ് നേരിട്ടെത്തിയത്. 25 ഉദ്യോഗാർഥികൾക്കാണ് റവന്യു ഭരണവിഭാഗത്തിൽ എൽഡി ക്ലാർക്ക് തസ്തികയിലേക്കു കളക്ടറുടെ നിയമന ഉത്തരവുണ്ടായത്. നിയമന ഉത്തരവ് ലഭിച്ച രണ്ടുപേർ അടൂരിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.
ചോർത്തിയത് നേതാവ്
ജോലിയിൽ പ്രവേശിക്കുന്നതിനു മുന്‍പേ ഭരണാനുകൂല സംഘടനയിലേക്കു പ്രവേശിപ്പിക്കാനായി നേതാവ് നടത്തിയ തിരിമറിയാണ് ഇപ്പോൾ വിവാദമായതെന്നാണ് ആക്ഷേപം. റവന്യുവകുപ്പിൽ ആധിപത്യം ഉറപ്പിക്കാൻ ജോയിന്റ് കൗൺസിൽ നേതാക്കൾ നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഉത്തരവ് ചോർത്തിയിട്ടുള്ളതെന്നു പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നു.
കഴിഞ്ഞ 18നു രാത്രിയാണ് ജില്ലാ കളക്ടർ നിയമന ഉത്തരവ് അംഗീകരിച്ചത്. സീക്രട്ട് സെക്ഷനിൽ ഉത്തരവ് എത്തിയെങ്കിലും 19ന് സെക്ഷനിലെ സൂപ്രണ്ടും ക്ലാർക്കും അവധിയിലായിരുന്നതിനാൽ മറ്റൊരു സെക്ഷനിലെ ജോയിന്റ് കൗൺസിൽ നേതാവ് അനധികൃതമായി കംപ്യൂട്ടറിൽനിന്നു നിയമന ഉത്തരവ് ചോർത്തുകയും പിഎസ്സി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് അടക്കം ഉദ്യോഗാർഥിക്കു നൽകിയെന്നുമാണ് ആരോപണം. രഹസ്യ സ്വഭാവമുള്ള രേഖകൾ ചോർത്തിയതു ഗുരുതര കുറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഉദ്യോഗാർഥി ഉത്തരവുമായി എത്തിയപ്പോഴാണ് അടൂർ താലൂക്ക് ഓഫീസിലും വിവരം അറിയുന്നത്. ഇതിനിടെ, ഉദ്യോഗാർഥികളിൽ ഒരാളിൽനിന്നു വാങ്ങിയതായി പറയുന്ന കത്തും വിവാദത്തിലായിട്ടുണ്ട്. നിയമന ഉത്തരവ് തപാലിൽ അയയ്ക്കേണ്ടതില്ലെന്നും നേരിട്ടു വാങ്ങിക്കൊള്ളാമെന്നുമാണ് ഇതിൽ പറയുന്നത്.
ഗുരുതര
ചട്ടലംഘനമെന്ന്
എൻജിഒ സംഘ്
കളക്ടറേറ്റിലെ രഹസ്യവിഭാഗം കുത്തകയാക്കിയ ജോയിന്റ് കൗണ്‍സില്‍ നേതാക്കളാണ് അനധികൃതമായി കംപ്യൂട്ടർ പാസ്വേഡ് ഉപയോഗിച്ചു രേഖകള്‍ ചോര്‍ത്തിയതെന്ന് എൻജിഒ സംഘ് ആരോപിച്ചു. സെക്ഷനിലെ സൂപ്രണ്ടും ക്ലര്‍ക്കും അവധിയായിരുന്ന ദിവസമാണ് ഗുരുതരമായ ചട്ടലംഘനം നടന്നത്.
നിലവിലെ അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും പരാതി ഉയരുന്നു. യൂണിയന് നേതാക്കളെ സംരക്ഷിക്കാന്‍ മന്ത്രിതലത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നാണ് സൂചന.
കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ ഓഫീസില്‍നിന്നു മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് എൻജിഒ സംഘ്, എൻജിഒ അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. ഇവര്‍ ഓഫീസില്‍ തുടരുന്നതു തെളിവുകള്‍ നശിപ്പിക്കാനും കൃത്രിമ രേഖകള്‍ ചമയ്ക്കാനും സാഹചര്യം ഒരുക്കുമെന്നു ഭാരവാഹികള്‍ ആരോപിച്ചു.
നിയമന രേഖ ചോർച്ച: അന്വേഷണത്തിന് സബ് കളക്ടർ നേരിട്ടെത്തി
10:28 PM Nov 25, 2022 | Deepika.com