ബിജു കുര്യൻ
മാതൃകാ ജീവിതം ഉള്ളവർക്കു മാത്രമേ സമൂഹത്തിൽ ചലനങ്ങളുണ്ടാക്കാൻ കഴിയുകയുള്ളൂവെന്നു മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റം. ആത്മീയതലത്തിൽ അനുകരിക്കാൻ കഴിയുന്ന വ്യക്തിത്വങ്ങൾ കുറഞ്ഞുവരികയാണ്. അടുത്ത ഒരു തലമുറ തേടുന്നതും ഇത്തരം വ്യക്തിത്വങ്ങളെയാണ്. പ്രാർഥനയും തപചര്യയും ലാളിത്യവുമാകണം പൗരോഹിത്യത്തിൽ വെട്ടിത്തിളങ്ങേണ്ടത്. ഇതിലൂടെ മാത്രമേ വിശ്വാസിസമൂഹത്തെ നേർവഴിയിലേക്കു നയിക്കാനാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പൗരോഹിത്യത്തിന്റെ അന്പതാം വർഷത്തിലും മെത്രാൻ സ്ഥാനത്ത് ഇരുപത്തിയഞ്ചാം വർഷത്തിലും ആയിരിക്കുന്ന യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ദീപികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽനിന്ന്...
പൗരോഹിത്യം
വിശ്രമത്തിനുള്ളതല്ല
പൗരോഹിത്യത്തിനു വിശ്രമമില്ലല്ലോ. സഭയുടെ നിയമപ്രകാരം ഭരണചുമതലയിൽനിന്നു മാത്രമാണ് ഒഴിഞ്ഞു നിൽക്കുന്നത്. ഇപ്പോഴും നല്ല തിരക്കുണ്ട്. വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾ നടത്തിക്കൊടുക്കാനുള്ള ഉത്തരവാദിത്വം പുരോഹിതനും മെത്രാനും ഉണ്ട്. അതിനു റിട്ടയർമെന്റ് ഇല്ല. ശാരീരികമായ ചില പ്രശ്നങ്ങളുണ്ടെന്നതൊഴിച്ചാൽ സഭയുടെയും വിശ്വാസികളുടെയും ആത്മീയമായ ഏതാവശ്യങ്ങളിലും തന്റെ സാന്നിധ്യം നൽകുന്നതിന് ഒരു തടസവുമില്ല. ക്ഷണിക്കപ്പെടുന്ന ചടങ്ങുകളിലും ശുശ്രൂഷകളിലും പൊതുപരിപാടികളിലുമൊക്കെ പങ്കെടുക്കുന്നുണ്ട്. ഒപ്പം സാമൂഹികവും ആത്മീയവുമായ പല വിഷയങ്ങളെക്കുറിച്ചും ചിന്തിക്കാനും ചർച്ച ചെയ്യാനും സമയം കണ്ടെത്താറുണ്ട്. കണ്ണിന്റെ പ്രശ്നം കാരണം വായന നന്നേ കുറഞ്ഞെന്നു മാത്രം.
പൂർണ തൃപ്തി
പൗരോഹിത്യ ശുശ്രൂഷയിൽ എന്റെ പ്രവർത്തന മേഖല തികച്ചും വ്യത്യസ്തമായിരുന്നു. ഏതാണ്ട് എല്ലാവിഭാഗം ജനങ്ങളെയും ഇതിൽ ഉൾക്കൊള്ളിക്കാനായി. തുടക്കംതന്നെ തിരുവനന്തപുരം അതിരൂപതയിൽ വെണ്ണിയൂർ, ചൊവ്വര, മുല്ലൂർ, വിഴിഞ്ഞ മേഖലകളിലായിരുന്നു. കരുതലും സ്നേഹവും ഏറെയുള്ള ഒരു ജനം അവിടെ ഉണ്ടായിരുന്നു. തുടർന്ന് പിരപ്പൻകോട് പ്രദേശത്തെ ആതുര ശുശ്രൂഷരംഗത്തേക്കായിരുന്നു. കുഷ്ഠരോഗികളായവരുടെ ഇടയിലെ ശുശ്രൂഷയിലേക്ക് ആദ്യം മടിച്ചെങ്കിലും പിന്നീട് ഇത് ഒരു ദൈവനിയോഗമായി കണ്ടു.
ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ നിർദേശപ്രകാരം ഏറ്റെടുത്ത ആ ശുശ്രൂഷ ഇന്നും ജീവിതത്തിലെ വലിയ അനുഭവമായി കാണുന്നു. പിന്നീട് അമേരിക്കയിലേക്കാണ് പോയത്. മലങ്കര സഭാ മക്കളെ കണ്ടെത്തി അവർക്കാവശ്യമായ ആത്മീയ ശുശ്രൂഷ നടത്തുകയായിരുന്നു ലക്ഷ്യം.
മാർത്താണ്ഡം
നൽകിയത്
നാട്ടിലേക്കു മടങ്ങിയതു മെത്രാൻ സ്ഥാനത്തേക്കുള്ള വിളിയുമായിരുന്നു. പരിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നിർദേശപ്രകാരം മാർത്താണ്ഡം രൂപതയ്ക്കു വേണ്ടിയാണ് നിയോഗിതനായത്. അതുവരെയുള്ള തന്റെ പ്രവർത്തന മണ്ഡലത്തിൽ ഒട്ടുപരിചിതമല്ലാതിരുന്ന ഒരു കൂട്ടം ആളുകളുടെയിടയിലേക്കു പോകാൻ ആദ്യം ആശങ്ക തോന്നിയെങ്കിലും ധൈര്യം പകർന്നത് ആത്മീയ പിതാക്കൻമാരാണ്. മാർത്താണ്ഡം രൂപതയുടെ ദ്വിതീയ മെത്രാനായി അവിടെ എത്തുന്പോൾ വൈദികരും ജനങ്ങളും തനിക്കു വലിയ സഹകരണം തന്നു. 1998 മുതൽ 2010 ജനുവരി വരെയാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. നിരവധി സ്ഥാപനങ്ങൾ അവിടെ ഉണ്ടായി. അവിടെനിന്നു തന്നെ ഒരു വൈദിനെ മെത്രാൻസ്ഥാനത്തു പിൻഗാമിയായി കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് ആത്മീയമായ ഉയർച്ചയുടെ വലിയ ഒരു തലമായി.
സ്വന്തം നാട്ടിൽ
2010ൽ തന്റെ സ്വന്തം നാട്ടിൽ ഒരു രൂപത ജന്മമെടുത്തപ്പോൾ അതിന്റെ പ്രഥമ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന സഭയുടെ നിയോഗം അനുസരിച്ചു.
മലങ്കര സഭയുടെ ഹൃദയഭൂമിയെങ്കിലും ഒരു രൂപത കെട്ടിപ്പടുക്കുകയെന്ന വലിയ ചുമതല മെത്രാനു നിർവഹിക്കാനുണ്ടായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു തുടക്കം. അവിടെനിന്ന് സ്വന്തമായ ആസ്ഥാനം, അനുബന്ധ സ്ഥാപനങ്ങൾ, സെമിനാരി, കത്തീഡ്രൽ ദേവാലയം, പുതിയ ദേവാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവ പൂർത്തീകരിച്ചു.
ജീവകാരുണ്യ മേഖലയിലും നിരവധി ഇടപെടലുകളുണ്ടായി. 2019ൽ വിരമിക്കുന്പോൾ ഏറ്റെടുത്ത ചുമതലകൾ ഏറെക്കുറെ ഭംഗിയായി നിർവഹിച്ചുവെന്ന ചാരിതാർഥ്യം ഉണ്ടായിരുന്നു. ദൈവം തന്നിലൂടെ ഇനി എന്തെങ്കിലും പ്രവർത്തിക്കുന്നുവെങ്കിൽ അതിനു സ്വയം തയാറായി നിൽക്കുകയെന്നതാണ് ഇപ്പോഴും എന്റെ ശൈലി.
മുന്നിലെ
വെല്ലുവിളികൾ
വെല്ലുവിളികൾ എക്കാലത്തും സഭയ്ക്കും സമൂഹത്തിനും ഉണ്ടായിട്ടുണ്ട്. അതിനെ എങ്ങനെ നേരിടുന്നുവെന്നതാണ് പ്രശ്നം. സഭയ്ക്ക് സാമൂഹികമായ ഉത്തരവാദിതം ഏറെയാണ്. അതിൽ ഇടപെടുകതന്നെ വേണം. ഇടപെടലുകളുണ്ടാകുന്പോൾ വിമർശിക്കപ്പെടാം. പക്ഷേ, ഇന്നത്തെ വിമർശനങ്ങളും ആക്ഷേപങ്ങളും അതിരുവിടുന്നുണ്ടോയെന്നു സംശയമുണ്ട്.
സാമൂഹിക മാധ്യമങ്ങളുടെ യുഗമാണല്ലോ ഇത്. പലപ്പോഴും യാഥാർഥ്യങ്ങൾക്കപ്പുറത്തായിരിക്കും അവയിലൂടെയുള്ള കണ്ടെത്തലുകളും വിമർശനങ്ങളും. ഇതു പലപ്പോഴും ആളുകളെ തളർത്തിയേക്കാം, തെറ്റിദ്ധാരണകൾ ഉണ്ടായേക്കാം. വിശ്വാസികളെ നേർവഴിക്കു നടത്താനും അവർക്ക് ആത്മീയ വഴികാട്ടികളാകാനും അജപാലകർക്ക് കഴിയണം. ഇതാണ് അവരുടെ ഉത്തരവാദിത്വം. അത്തരത്തിൽ നൽകുന്ന ഉപദേശങ്ങൾ പോലും തെറ്റിധരിക്കപ്പെടുന്ന രീതിയിലേക്കു വ്യാഖ്യാനിക്കപ്പെടുന്നു. ഇതിലൂടെ വിശ്വാസിയും ആത്മീയ നേതൃത്വവും തമ്മിലുള്ള അകലം വർധിച്ചേക്കാം. ഇത്തരം അകലങ്ങൾ പുതുതലമുറയെ നമുക്കു നഷ്ടപ്പെടാനും കാരണമാകാം.
തലമുറകളെ ചേർത്തു നിർത്തുകയും അടിസ്ഥാനപരമായ ബന്ധങ്ങൾ ആത്മീയതലത്തിൽ നിലനിർത്തുകയും ചെയ്യുകയെന്നതാണ് സാമൂഹികമായ പ്രധാന വെല്ലുവിളി.
ആശങ്കകളും
നിർദേശങ്ങളും
പുരോഹിതരും ജനങ്ങളും തമ്മിൽ മുന്പുണ്ടായിരുന്ന ഒരു ബന്ധം ഇന്നു നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന ആശങ്ക പൊതുവേ ഉണ്ട്. മുന്പൊക്കെ ആത്മീയ പിതാക്കൻമാരുടെ ഉപദേശങ്ങൾക്ക് അത്രമാത്രം വിലയും ലഭിച്ചിരുന്നു. ഇന്നിപ്പോൾ അതിന് ഇടിവ് സംഭവിച്ചിട്ടുണ്ടാകാം. ഇക്കാര്യത്തിൽ പുരോഹിതർക്കും ഉത്തരവാദിത്വം ഉണ്ടെന്ന പക്ഷക്കാരനാണ് ഞാൻ. പുരോഹിതർ മാതൃകയുള്ളവരായിരിക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. തിരുത്തലുകൾക്ക് തയാറാകണം. പ്രാർഥന, തപചര്യ, ലാളിത്യം ഇവയിലൂന്നിയ ജീവിതക്രമം പുരോഹിതർ രൂപപ്പെടുത്തിയെടുക്കണം. വിളിച്ചു വേർതിരിക്കപ്പെട്ട സമൂഹമാണ് പുരോഹിതവർഗം. നിരവധി മാതൃകാ ജീവിതങ്ങൾ മുന്പൊക്കെ നമുക്ക് എടുത്തുകാട്ടാനുണ്ടായിരുന്നു. ഇന്നിപ്പോൾ അത്തരക്കാരുടെ എണ്ണം കുറഞ്ഞുവരുന്നു. ഞാനൊക്കെ സെമിനാരി വിദ്യാഭ്യാസം നടത്തുന്പോൾ ഉണ്ടായിരുന്ന പല വൈദിക അധ്യാപകരുടെയും മുഖവും ജീവിതവുമൊക്കെ ഇന്നും ആത്മീയമായ കരുത്താണ്. തൃശിനാപ്പള്ളിയിൽ പഠിച്ചുകൊണ്ടിരിക്കുന്പോൾ അവിടെ ഉണ്ടായിരുന്ന ഈശോ സഭയിലെ വൈദികരുടെ ജീവിതരീതി ഏറെ ആകർഷിച്ചിരുന്നു.
കുടുംബങ്ങളിൽ
നടക്കേണ്ടത്
അടുത്ത ഒരു തലമുറയെ ദൈവിക ചിന്തയിൽ വളർത്തണമെങ്കിൽ കുടുംബങ്ങളിൽ പ്രാർഥന യിൽ അടിസ്ഥാനപ്പെട്ടുള്ള ബന്ധങ്ങൾ തിരികെ കൊണ്ടുവരണം. ഒഴുക്കിനെതിരേ നീന്താനുള്ള കരുത്ത് നമ്മുടെ കുട്ടികൾക്കുണ്ടാകണം. നാട്ടിൽതന്നെ കുട്ടികൾക്ക് പഠിക്കാനും തൊഴിൽ നേടാനും അവസരങ്ങൾ ഇല്ലാതെ വരുന്പോൾ കുടിയേറ്റം വീണ്ടും വൻതോതിൽ വർധിച്ചുവരികയാണ്. പണ്ടൊക്കെ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നുവെങ്കിൽ അതു നമ്മുടെ നാടിന്റെ സാന്പത്തിക സ്ഥിതിയെ മെച്ചപ്പെടുത്തുന്നതായിരുന്നു. ഇന്നിപ്പോൾ യൂറോപ്യൻ രാജ്യങ്ങളിലേക്കു പോകുന്നവരാരും ഇവിടേക്കു മടങ്ങിവരുമോയെന്നു പോലും നിശ്ചയമില്ല.
നാടിന്റെ സാന്പത്തിക സ്ഥിതിയെയും തൊഴിൽ മേഖലയെയുമൊക്കെ ഈ കുടിയേറ്റം സാരമായി ബാധിക്കും. ആത്മീയ കാര്യങ്ങളിലെങ്കിലും അവരെ അനുധാവനം ചെയ്യേണ്ട ചുമതല സഭയ്ക്കും വന്നു ചേർന്നിരിക്കുകയാണ്.
ജൂബിലി ആഘോഷം ഇന്ന്
പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ പ്രഥമ അധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ പൗരോഹിത്യ സുവർണ ജൂബിലി, മെത്രാഭിഷേക രജത ജൂബിലി എന്നിവയോടനുബന്ധിച്ചു രൂപതാതലത്തിലുള്ള ആഘോഷ പരിപാടികൾ ഇന്നു നടക്കും.
രാവിലെ എട്ടിനു പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ യൂഹാനോൻ മാർ ക്രിസോസ്റ്റം വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് അനുമോദന സമ്മേളനവും അഞ്ച് ഇന ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും. രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും.
വൈകുന്നേരം ആറിന് ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദന യോഗത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. ഡിസംബർ നാലിനു രൂപതയിലെ എല്ലാ ഇടവകകളിലും യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയ്ക്കു വേണ്ടി പ്രത്യേക പ്രാർഥ നടത്തും.
സമൂഹത്തിൽ ചലനമുണ്ടാക്കാനാവുന്നത് മാതൃകാ ജീവിതം നയിക്കുന്നവർക്ക്
10:28 PM Nov 25, 2022 | Deepika.com