പെരിന്തൽമണ്ണ: എരവിമംഗലത്ത് അജ്ഞാതജീവി ഭീതിപരത്തി. പുലിയെന്ന് സംശയം. ഒലിങ്കര വെട്ടിയിൽ ചോലോത്ത് സൈതലവിയുടെ മകളാണ് ചൊവ്വാഴ്ച്ച പകൽ പതിനൊന്ന് മണിയോടെ പുലി പോലുള്ള മൃഗത്തെ കണ്ടത്. വസ്ത്രം അലക്കുകയിരുന്ന യുവതി ഭയന്ന് വീട്ടിലേക്കോടുകയായിരുന്നു.
നാട്ടുകാർ സമീപത്തുള്ള കുറ്റിക്കാട്ടിൽ തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ച മുൻപ് സൈതലവിയുടെ ഭാര്യയും രാവിലെ ഇതേ സ്ഥലത്ത് വെച്ച് തന്നെ പുലിയെ കണ്ടതായി പറയുന്നു.കുന്നപള്ളി അടിവാരത്ത് പലയിടങ്ങളിലും പുലിയെ പോലുള്ള മൃഗത്തെ കണ്ടതായ വിവരം പുറത്തുവന്നതോടെ ഭീതിയിലായിരിക്കുകയാണ് ജനങ്ങൾ.
കഴിഞ്ഞ ദിവസം രാത്രിയിലാണ് വെട്ടിയിലെ കോഴിഫാമിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളി പുലിയെ കണ്ടതായി പറയുന്നത്. രാത്രി ശബ്ദംകേട്ട് ടോർച്ച് തെളിച്ച് നോക്കിയപ്പോൾ പുലി ഇയാൾക്ക് നേരെ ചാടിയതായി പറയുന്നു. രണ്ടാഴ്ച മുൻപാണ് കൂട്ടിൽ കെട്ടിയിട്ടിരുന്ന രണ്ടു ആടുകളെ അജ്ഞാതജീവി ആക്രമിച്ചത്. ഒരാടിനെ മുഴുവനായും തിന്നിരുന്നു. ഇത് പുലിയാണെന്നാണ് നാട്ടുകാരുടെ വാദം.
എരവിമംഗലത്ത് പുലിയെന്ന് സംശയം: ജനങ്ങൾ ഭീതിയിൽ
12:09 AM Nov 23, 2022 | Deepika.com