പത്തനംതിട്ട: ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോലും ന്യൂജെന്‍ മയക്കുമരുന്നുകള്‍ ലഭിക്കുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ വഷളാകുന്നു. ന്യൂജെൻ മയക്കുമരുന്നുമായി ജില്ലയിൽ പിടിയിലാകുന്നവരിലധികവും 30 വയസിനു താഴെയുള്ളവരാണ്.
സമീപകാലത്ത് ഏറ്റവുമധികം മയക്കുമരുന്ന് കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലയിലൊന്നാണ് പത്തനംതിട്ട. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കഴിഞ്ഞ ആറുമാസത്തിനിടെ വൻതോതിലാണ് ജില്ലയിൽ പിടികൂടിയിട്ടുള്ളത്.
മയക്കുമരുന്നിന്റെ ലഹരിയിൽ യുവാക്കളിൽ ആക്രമണവാസന കൂടുന്നതായും പോലീസ് പറയുന്നു. കഴിഞ്ഞ കുറെനാളുകളായി വിവിധ കേസുകളിലായി പിടികൂടുന്നവരിലധികവും യുവാക്കളാണ്. കാപ്പ ചുമത്തപ്പെട്ടു ജില്ലയ്ക്കു പുറത്തേക്ക് അയച്ചവരും പിടിയിലായവരും 35 വയസിൽ താഴെയുള്ളവരാണ്.
മൂന്നുമാസം,
1727 കേസ്
കഴിഞ്ഞ മൂന്നു മാസത്തിനി ടെ ജില്ലയിൽ മയക്കുമരുന്ന് കേസുകളിലും വൻവർധന റിപ്പോർട്ട് ചെയ്യുന്നതായി എക്സൈസ് കണക്കുകൾ.
1,727 കേസുകളാണ് ലഹരിയുമായി ബന്ധപ്പെട്ട് എക്സൈസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഹരി വസ്തുക്കളുടെ ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ടു മാത്രം 85 എൻഡിപിഎസ് കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. ബാക്കിയുള്ളവയെല്ലാം കോട്പ കേസുകളാണ്. 130 മില്ലിഗ്രാം എംഡിഎംഎ, പത്തുകിലോ കഞ്ചാവ്, 25 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു. പിടിയിലായവരുടെ പ്രായപരിധി18നും 30നും മധ്യേവരും.
പോലീസ് കേസിലും കുറവില്ല
എക്സൈസിനൊപ്പം ലഹരി റെയ്ഡിൽ പോലീസും ഏറെ സജീവമാണ്. ഇരു വിഭാഗവും കഴിഞ്ഞ ഇക്കൊല്ലം സെപ്റ്റംബർവരെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പിടിച്ചത് കഞ്ചാവാണ് 40 കിലോ കഞ്ചാവ് ഇരുവിഭാഗങ്ങളും ചേർന്നു പിടികൂടി. പോലീസ് 27.740 കിലോ കഞ്ചാവ് പിടികൂടിയപ്പോള്‍ എക്സൈസ് കണ്ടെത്തിയത് 12.869 കിലോ കഞ്ചാവാണ്. ഇതിനു പുറമേയാണ് എംഡിഎംഎ, എല്‍എസ്ഡി, നൈട്രോസെപാം ഗുളിക, ഹാഷീഷ് ഓയില്‍ എന്നിവയുടെ കണക്കുകൾ. കഞ്ചാവുമായി 70 കേസുകളിലായി 72 പേരെ അറസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. 36 ഗ്രാം ഹാഷിഷ് ഓയിലും ഒരു കഞ്ചാവ് ചെടിയും പിടികൂടി. 365 കേസുകളിലായി 372 പ്രതികളെ അറസ്റ്റുചെയ്തുവെന്നാണ് പോലീസിന്റെ കണക്കുകള്‍.
ഉറവിടം എവിടെ? ആർക്കറിയാം
സമീപകാലത്തു പോലീസ് പിടികൂടിയ ഏറ്റവും വലിയ കേസ് പന്തളത്തെ ലോഡ്ജ് റെയ്ഡ് ചെയ്തുകൊണ്ടുള്ളതാണ്.
പന്തളം മണികണ്ഠന് ആല്‍ത്തറയ്ക്കു സമീപമുള്ള ലോഡ്ജില്‍നിന്നു കഴിഞ്ഞ ജൂലൈ 30 ന് ഉച്ചകഴിഞ്ഞാണ് അഞ്ചംഗ സംഘത്തെ 154 ഗ്രാം എംഡിഎംഎയുമായി കസ്റ്റഡിയിലെടുത്തത്. 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച രഹസ്യസന്ദേശത്തെത്തുടര്‍ന്ന്, ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയും ഡാന്‍സാഫ് ജില്ലാ നോഡല്‍ ഓഫീസറുമായ കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഉറവിടം തേടി അന്വേഷണം ബംഗളൂരുവിലേക്കു വ്യാപിപ്പിക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തതാണ്. കേസിൽ രണ്ടുപേരെക്കൂടി പിന്നീട് അറസ്റ്റ് ചെയ്തു. കോടിക്കണക്കിനു രൂപയുടെ ഇടപാട് ഇവർ മുഖേന നടന്നെന്നും വ്യക്തമായി. സംഘത്തിലെ ഏതാനും പേർ പിടിയിലായപ്പോൾ കണ്ണി മുറിഞ്ഞതായി പോലീസ് പറയുന്നു. എന്തായാലും ഉറവിടത്തിലേക്ക് അന്വേഷണം എത്തിയില്ല.
കോഴഞ്ചേരിയിലെ ഒരു വാഴക്കുല വ്യാപാരിയുടെ ഗോഡൗണിൽനിന്നു ലക്ഷക്കണക്കിനു രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടിയ അന്വേഷണവും മുന്‍പോട്ടു പോയില്ല. ജില്ലയിലേക്കു കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപയുടെ പാൻമസാല തിരുവല്ലയിൽ പിടികൂടിയതും കഴിഞ്ഞ മാസമാണ്.
ന്യൂജെൻ മയക്കുലോകം; കേസുകൾ പെരുകുന്നു
10:23 PM Oct 07, 2022 | Deepika.com