പത്തനംതിട്ട: വന്യമൃഗമെന്നു കേട്ടാൽ ഭയക്കേണ്ടതില്ലെന്നാണ് ബെന്നിയുടെ നിലപാട്. അവയെ നമ്മൾ ഉപദ്രവിക്കില്ലെന്നുറപ്പുണ്ടെങ്കിൽ മൃഗവും തിരികെ ഒന്നും ചെയ്യാറില്ല.
ചിത്രങ്ങളെടുക്കുന്പോൾ തൊട്ടടുത്തേക്ക് എത്താറില്ലെങ്കിലും പലതിന്റെയും കൺമുന്പിൽപെട്ടിട്ടുണ്ടെന്ന് ബെന്നി പറയുന്നു.
കാടുകയറി പടമെടുത്തു ശ്രദ്ധേയനായ വന്യജീവി ഫോട്ടോഗ്രാഫർ ബെന്നി അജന്തയുടെ അറുപതിലധികം ചിത്രങ്ങൾ പത്തനംതിട്ട വൈഎംസിഎ ഹാളിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. വനം, വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചു പത്തനംതിട്ട പ്രസ്ക്ലബ് ലൈബ്രറിയും പത്തനംതിട്ട വൈഎംസിഎയും സംയുക്തമായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
ഇന്നലെ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ മുൻ ദേശീ യ പ്രസിഡന്റ് ഡോ. ലെബി ഫിലിപ്പ് മാത്യു അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ, പ്രസ്ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ, സെക്രട്ടറി എ. ബിജു, ലൈബ്രറി പ്രസിഡന്റ് ജി. വിശാഖൻ എന്നിവർ പ്രസംഗിച്ചു. പ്രദർശനം ഇന്നു സമാപിക്കും.
ഫോട്ടോ പ്രദർശനത്തോടനുബന്ധിച്ച് അടിക്കുറിപ്പ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
കാടിന്റെ ക്രൗര്യം ഒട്ടുമില്ലാതെ ബെന്നിയുടെ ചിത്രങ്ങൾ
10:23 PM Oct 07, 2022 | Deepika.com