പാവറട്ടി: യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലും വീടുകയറി വീട്ടമ്മയെ ആക്രമിച്ച കേസിലും മുഖ്യപ്രതി അറസ്റ്റിലായി.
ഇരിങ്ങപ്രം പള്ളിക്കരവീട്ടിൽ സജീഷ് എന്ന ഉണ്ണിക്കുട്ടനെയാണ് പാവറട്ടി എസ്എച്ച്ഒ രമേഷ് എം.കെ, എസ്ഐ രതീഷ് പി.എം, എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് കാറിലെത്തിയ പ്രതികൾ വാക സെന്ററിൽനിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കുകയും മൂന്നുലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്തു. എളവള്ളിയിലെ മറ്റൊരു വീട്ടിൽകയറി വീട്ടമ്മയെ ഇരുന്പുവടികൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും വീട് അടിച്ചു തകർക്കുകയും ചെയ്തു. ഈ കേസുകളിലാണ് അറസ്റ്റ്. വാക സ്വദേശിയായ ബിജു മഠത്തുപടിക്കലും എളവള്ളി സ്വദേശിയായ ജിലി എന്നയാളും ചേർന്ന് രണ്ടുവർഷം മുൻപ് പ്രതി സജീഷിന്റെ കൈവശത്തിലുള്ള കാർ ട്രിപ്പ് പോകുന്നതിനായി കൊണ്ടുപോയിരുന്നു. കോയന്പത്തൂരിൽവച്ച് മറ്റൊരു പാർട്ടിക്ക് വാഹനം കൈമാറുകയും തുടർന്ന് വാഹനം തിരികെ കിട്ടാത്ത അവസ്ഥയിലും ആയി.
തുടർന്നുണ്ടായ തർക്കങ്ങളും പ്രശ്നങ്ങളുമാണ് തട്ടികൊണ്ട് പോകലിലും ആക്രമണത്തിലും കലാശിച്ചത്. തട്ടികൊണ്ടുപോയി തടവിലിട്ട വീടിനു സമീപം പോലീസ് എത്തിയതോടെ സജീഷ് ഓടി രക്ഷപെടാൻ ശ്രമിച്ചു. പ്രതിയുടെ മർദനമേറ്റ് മൃതപ്രായനായ ബിജുവിനെ ആശുപത്രിയിലെത്തിച്ചു. സജീഷിനെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായും പോലീസ് അറിയിച്ചു.
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ
01:18 AM Oct 07, 2022 | Deepika.com