ചേലക്കര: ഓരോ മേഖലയുടെയും സാധ്യതകൾ മനസിലാക്കി വേണം പുതിയ സംരംഭങ്ങൾ ആരംഭിക്കാനെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ.
ചേലക്കര നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായവകുപ്പ് മറ്റു വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തിക്കണം. ഒരു വർഷം ഒരു ലക്ഷം പുതു സംരംഭങ്ങൾ എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ചേലക്കര നിയോജക മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തിലും ഇത്തരം സംരംഭങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി ഓരോ ഗ്രാമപഞ്ചായത്തിലും ഒരു ഇന്റേണ്‍സിനെ നിയമിച്ചിട്ടുണ്ട്.
ഇന്റേണ്‍സിന് ഇത്തരം പ്രവർത്തനങ്ങൾ പഞ്ചായത്ത് തലത്തിൽ ഏകോപിപ്പിച്ച് കൊണ്ടുപോകാൻ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷറഫ് അധ്യക്ഷനായിരുന്നു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡോ.കെ.എസ്. കൃപകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷെയ്ക്ക് അബ്ദുൾഖാദർ, വി. തങ്കമ്മ, കെ. പത്മജ, കെ. ജയരാജ്, പി.പി. സുനിത, പി. കെ. മുരളീധരൻ, കെ. ശശിധരൻ, ഗിരിജ മേലേടത്ത്, ചേലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഷലീൽ എന്നിവർ സംസാരിച്ചു.
ജില്ലാ വ്യവസായകേന്ദ്രം അസി. ഡയറക്ടർ പി. സ്മിത സ്വാഗതവും താലൂക്ക് വ്യവസായ ഓഫീസർ കെ.എൻ. അജിത നന്ദിയും പറഞ്ഞു.
ഓരോ മേഖലയുടെയും സാധ്യതകൾ മനസിലാക്കി പുതിയ സംരംഭങ്ങൾ ആരംഭിക്കണം: മന്ത്രി
01:16 AM Oct 07, 2022 | Deepika.com