ഇരിങ്ങാലക്കുട: ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീ ഡോക്ടറെയും സുരക്ഷാ ജീവനക്കാരിയെയും മർദിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെയാണു സംഭവം. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ഓർത്തോ സ്പെഷലിസ്റ്റിനെ കാണണമെന്ന് ചികിത്സ തേടിയെത്തിയ സ്ത്രീ ആവശ്യപ്പെട്ടു.
ഓർത്തോ സ്പെഷലിസ്റ്റ് ഡ്യൂട്ടിയിലില്ലെന്ന് അറിയിച്ചതോടെ ബഹളം വയ്ക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ നമൃതയുടെ നേരെ ആക്രോശിക്കുകയും ജൂണിയർ ഡോക്ടറായ ട്രീസയുടെ ഐഡി കാർഡ് പിടിച്ചുവലിക്കുകയും ചെയ്തു.
സംഭവമറിഞ്ഞെത്തിയ സുരക്ഷാ ജീവനക്കാരിയായ പ്രീതി ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചു. ഇതിനിടയിൽ സുരക്ഷാ ജീവനക്കാരിയുടെ വയറിൽ ചവിട്ടുകയും മർദിക്കുകയും ചെയ്തു. സുരക്ഷാ ജീവനക്കാരി ആശുപത്രിയിൽ ചികിത്സയിലാണ്. ഉടൻ തന്നെ ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തുകയും കരുവന്നൂർ സ്വദേശിനിയായ യുവതിയെ വീട്ടിൽ എത്തിക്കുകയുമായിരുന്നു.
ഇവർ മാനസിക രോഗത്തിന് ചികിത്സയിലാണെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് പിങ്ക് പോലീസ് എത്തി വീട്ടിൽ എത്തിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.
എന്നാൽ ഇവരുടെ രോഗത്തെക്കുറിച്ച് അറിയില്ലെന്നും താലൂക്ക് ആശുപത്രിയിൽ മുൻപ് ചികിത്സ തേടിയിട്ടുള്ളതായി ശ്രദ്ധയിൽ വന്നിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം ഒപി വിഭാഗത്തിനു മുന്നിൽ സമാപിച്ചു. പ്രതിഷേധ ധർണ ആശുപത്രി സൂപ്രണ്ട് മിനിമോൾ ഉദ്ഘാടനം ചെയ്തു.
ചികിത്സ തേടിയെത്തിയ സ്ത്രീ ഡോക്ടറെയും സുരക്ഷ ജീവനക്കാരിയെയും മർദിച്ചു
01:12 AM Oct 07, 2022 | Deepika.com