ചാലക്കുടി: അടിപ്പാതയുടെ നിർമാണം ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ബെന്നി ബഹനാൻ എം പി അറിയിച്ചു. പത്തുവർഷം മുൻപ് നിർമാണം ആരംഭിച്ച പദ്ധതിയാണു ദേശീയപാത 544 ൽ ചാലക്കുടിയിൽ നിർമാണത്തിലിരിക്കുന്ന ചാലക്കുടി അടിപ്പാത.
എന്നാൽ പത്തു വർഷം മുൻപ് നിർമാണം ആരംഭിച്ച പദ്ധതിയുടെ അന്പതു ശതമാനം പണിപോലും ഇതുവരെയും പൂർത്തിയായിട്ടില്ല. ഇതുമൂലം ദേശീയപാതയിൽ ചാലക്കുടി ഭാഗത്ത് കടുത്ത ട്രാഫിക് തടസം അനുഭവപ്പെടുകയാണ്.
ലോക്സഭയിലെ റോഡ് ഗതാഗത - ദേശീയപാത വകുപ്പിന്റെ ധനവിനിയോഗ ചർച്ചയിൽ പങ്കെടുത്ത് ബെന്നി ബഹനാൻ എംപി നേരത്തെ ഇക്കാര്യം മന്ത്രി നിധിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നേരത്തെ കരാർ ഏറ്റെടുത്ത നിർമാണ കന്പനി കടുത്ത അനാസ്ഥ യാണു പിന്തുടർന്നു വന്നിരുന്നത്.
പദ്ധതി പൂർത്തീകരണത്തിൽ കരാർ കന്പനിയുടെ ഇത്തരം അനാസ്ഥ വച്ചുപൊറുപ്പിക്കാനാകില്ലെന്നും വേണ്ടി വന്നാൽ കരാർ ഏറ്റെടുത്ത കന്പനിയെ നിർമാണ ചുമതലയിൽ നിന്നും നീക്കി നഷ്ടപരിഹാരം ഈടാക്കുവാൻ തയാറാകണമെന്നും എംപി സഭയിൽ ആവശ്യപ്പെട്ടിരുന്നു.
ഇതേത്തുടർന്ന് പ്രസ്തുത കന്പനിയെ നിർമാണചുമതലയിൽ നിന്ന് ഒഴിവാക്കി നാഷണൽ ഹൈവെ അഥോറിറ്റി റിസ്ക് ആൻഡ് കോസ്റ്റ് വ്യവസ്ഥയിൽ നേരിട്ട് നിർമാണം നടത്തുകയാണെന്ന് എംപി അറിയിച്ചു. ഇതിനായി പുതിയ കോണ്ട്രാക്ടറുമായി 2022 സെപ്റ്റംബർ 10ന് കരാർ വയ്ക്കുകയും 16 ന് പുതിയ കന്പനി നിർമാണം ആരംഭിക്കുകയും ചെയ്തു.
പുതിയ വ്യവസ്ഥ പ്രകാരം വീഴ്ചവരുത്തിയ കന്പനിക്ക് ആകെത്തുകയുടെ 25 ശതമാനം പിഴ അടയ്ക്കേണ്ടതായി വരും. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്, നാഷണൽ ഹൈവേ അഥോറിറ്റി പ്രോജക്ട് ഡയറക്ടർ ബിപിൻ
മധു എന്നിവർ സൈറ്റ് സന്ദർശിച്ചു, നിർമാണത്തിലെ പുരോഗതി വിലയിരുത്തി.
പുതിയ കരാർ കന്പനിയുടെ നിർമാണ പ്രവർത്തികൾ തൃപ്തികരമാണെന്നും കരാർ കാലാവധിക്കുള്ളിൽ അടിപ്പാത നിർമാണം പൂർത്തിയാകുമെന്നും എംപി അറിയിച്ചു.
ചാലക്കുടി അടിപ്പാത ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും: ബെന്നി ബഹനാൻ എംപി
01:10 AM Oct 07, 2022 | Deepika.com