ഇരിങ്ങാലക്കുട: സ്ത്രീകളെ പിന്നണിയിലേക്ക് ആട്ടിപ്പായിക്കുന്ന ചില ധാരകൾ ഇപ്പോഴും സജീവമാണെന്നും അറുപഴഞ്ചനും യാഥാസ്ഥിതികവുമായ മൂല്യസംഹിത സ്ത്രീകളുടെ വളർച്ചയെ തടസപ്പെടുത്തുകയാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. തൃശൂർ റൂറൽ പോലീസിന്റെ സ്ത്രീസുരക്ഷാ മേളയായ ഉയരേയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നിരവധിയായ അസമത്വങ്ങളിലൂടെയും വിവേചനങ്ങളിലൂടെയും അവമതിപ്പുകളിലൂടെയുമാണ് ഇന്ത്യയിൽ സ്ത്രീ ജീവിതം മുന്നോട്ടുപോകുന്നത്. കുട്ടികളെ വളർത്തുന്നതിനും വയോജനങ്ങളെ പരിപാലിക്കുന്നതിനും ഉൾപ്പെടെ ജീവിതത്തിൽ ഗണ്യമായ സമയം മാറ്റിവയ്ക്കുന്ന സ്ത്രീകൾക്കു രണ്ടാംകിട സാമൂഹ്യപദവിയാണു ലഭിക്കുന്നത്. സ്ത്രീപക്ഷ കേരളം എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സ് ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ സർക്കാരിന് കഴിഞ്ഞു.
ജനമൈത്രി പോലീസ് സംവിധാനം അഭിമാനകരമാണ്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേക പരിഗണന നല്കാൻ പോലീസിന് കഴിയണമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളുടെ ശാരീരിക മാനസിക സൗഖ്യം, സാന്പത്തിക ഭദ്രത, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സർക്കാരിന്റെ വിവിധ ഏജൻസികൾ, സന്നദ്ധ സംഘടനകൾ, സഖി, സ്ത്രീ സംരംഭ കൂട്ടായ്മകളും ചൈൽഡ് ലൈൻ വിഭാഗവും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നയരൂപീകരണ ചർച്ചകൾ, കൗണ്‍സിലിംഗ് സെഷനുകൾ, അവബോധന പരിപാടികൾ എന്നിവ നടന്നു.
മുനിസിപ്പൽ ടൗണ്‍ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഹരിത വി. കുമാർ, തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, റൂറൽ എസ്പി ഐശ്വര്യ ദോഗ്ര, ക്രൈം ബ്രാഞ്ച് ഐജി ഹർഷിത ആട്ടലൂരി, മാള എസ്ഐ രമ്യ കാർത്തികേയൻ, തൃശൂർ റൂറൽ വനിതാ സെൽ ഇൻസ്പെക്ടർ ടി.ഐ. എൽസി തുടങ്ങിയവർ പങ്കെടുത്തു.
സ്ത്രീകളെ പിന്നണിയിലേക്ക് ആട്ടിപ്പായിക്കുന്ന ചില ധാരകൾ സമൂഹത്തിൽ ഇപ്പോഴും സജീവം: മന്ത്രി ഡോ. ആർ. ബിന്ദു
01:10 AM Oct 07, 2022 | Deepika.com