പത്തനംതിട്ട: കുമാരനാശാൻ തൂലിക പടവാളാക്കിയത് ജാതിവ്യവസ്ഥയ്ക്കെതിരേ പോരാടാനെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. കുമാരനാശാന്റെ 150-ാം ജയന്തിയും ദുരവസ്ഥയുടെയും ചണ്ഡാലഭിക്ഷുകിയുടെയും രചനാ ശതാബ്ദിയോടും അനുബന്ധിച്ച് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി എന്നീ ഖണ്ഡകാവ്യങ്ങളെ കുറിച്ച് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ കെ.വി. സുധാകരന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുന്‍ എംഎല്‍എയും മൂലൂര്‍ സ്മാരക കമ്മിറ്റി പ്രസിഡന്റുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത കുഞ്ഞുമോൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, വൈസ് പ്രസിഡന്റ് അനില ചെറിയാൻ, മൂലൂർ സ്മാരക കമ്മിറ്റി സെക്രട്ടറി പ്രഫ. ഡി. പ്രസാദ്, മാനേജിംഗ് കമ്മിറ്റിയംഗം ജി. കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വിജയദശമി ദിനത്തിൽ നടന്ന വിദ്യാരംഭ ചടങ്ങില്‍ കെ.വി. സുധാകരന്, അശോകന് ചരുവില്‍, റവ. ഡോ. മാത്യു ഡാനിയേല്‍, ഡോ. കെ.ജി. സുരേഷ് പരുമല എന്നിവർ ഒട്ടനവധി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു.
ഇന്നു രാവിലെ10.30ന് ആശാന് കവിതകളെക്കുറിച്ചുള്ള ചര്‍ച്ച പരിപാടി സജി ചെറിയാന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഡോ. പി. സോമന്, പ്രഫ. വിശ്വമംഗലം സുന്ദരേശന് എന്നിവർ വിഷയാവതരണവും 2:30ന് നടക്കുന്ന ചണ്ഡാലഭിക്ഷുകിയുടെ സമകാലിക പ്രസക്തി എന്ന വിഷയത്തിൽ ഡോ. കെ. പ്രസന്നരാജന്‍, ഡോ.പി.റ്റി അനു തുടങ്ങിയവര്‍ പ്രഭാഷണവും നടത്തും. നാളെ രാവിലെ 10.30ന് ആശാന് കവിതകളെക്കുറിച്ചുള്ള ചര്‍ച്ച പരിപാടി അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ആശാന്റെ ബഹുമുഖ വ്യക്തിത്വം എന്ന വിഷയത്തിൽ സ്വാമി ഗുരുപ്രകാശവും ആശാനും കാളിദാസനും എന്ന വിഷയത്തിൽ പ്രൊഫ. മാലൂര്‍ മുരളീധരനും പ്രഭാഷണം നടത്തും.
കുമാരനാശാൻ തൂലിക പടവാളാക്കിയത് ജാതിവ്യവസ്ഥയ്ക്കെതിരേ പോരാടാൻ: ഡെപ്യൂട്ടി സ്പീക്കർ
10:58 PM Oct 06, 2022 | Deepika.com