ഇരിങ്ങാലക്കുട: വൈവിധ്യമാർന്ന കൃഷിയിറക്കിയിരുന്ന കാർഷിക മേഖലയാണ് ഇരിങ്ങാലക്കുട എന്നും നാടിന്റെ കാർഷിക സ്രോതസ് പരമാവധി ഉപയോഗിക്കണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
വഴുതനയിലെ ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ വിളവെടുപ്പ് കൂടൽമാണിക്യം ദേവസ്വത്തിന്റെ കീഴേടമായ കളത്തുംപടി ദുർഗാദേവീ ക്ഷേത്രാങ്കണത്തിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരിങ്ങാലക്കുട നഗരത്തിനു ചുറ്റുമുള്ള പഞ്ചായത്തുകൾ എല്ലാം തന്നെ ഒരു കാലത്ത് സമൃദ്ധമായി കൃഷി ചെയ്തിരുന്നവയാണ്. ഇപ്പോൾ തരിശായി കിടക്കുന്നതും മികച്ച രീതിയിൽ കൃഷി നടത്തുന്നതുമായ സ്ഥലങ്ങളുണ്ട്. കാർഷിക വൃത്തി അറിയാവുന്ന വലിയൊരു ജനത ഇവിടെയുണ്ടെന്നും നാടിന്റെ കാർഷിക സ്രോതസുകൾ ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇവിടെ ദേവസ്വത്തിന്റെ വഴിപാടിനു വേണ്ടിയുള്ള വഴുതന ആവശ്യത്തിനായാണ് കൃഷി ആരംഭിച്ചത്. ദേവസ്വത്തിന്റെ വിശാലമായ സ്ഥലത്ത് ഇനിയും കൂടുതൽ കൃഷി ചെയ്യാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.
25 തരം വഴുതനകൾ ആണ് പത്ത് സെന്റ് ഭൂമിയിൽ കൃഷി ചെയ്തത്. തിരുവോണനാൾ സദ്യക്കും വഴുതന നിവേദ്യമായും ഭക്തജനങ്ങൾക്കു നൽകി. ഇരിങ്ങാലക്കുട ബ്ലോക്ക് കാർഷിക വികസന കേന്ദ്രം വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. ചടങ്ങിൽ എൻബിപിജിആർ സയന്റിസ്റ്റ് ഡോ. സുമ, കേരള കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രഫ. ഡോ. സ്മിത ബേബി എന്നിവർ വഴുതനയിലെ ജൈവ വൈവിധ്യങ്ങളെക്കുറിച്ച് സംസാരിച്ചു.
ഇരിങ്ങാലക്കുടയുടെ കാർഷിക സ്രോതസ് ഉപയോഗിക്കണം: മന്ത്രി ആർ. ബിന്ദു
12:51 AM Oct 06, 2022 | Deepika.com