തൃശൂർ: അയൽവാസിയുടെ ഹാൻഡ് ബാഗിൽ നിന്നു എടിഎം കാർഡും പിൻ നന്പർ എഴുതി വച്ച കടലാസും മോഷ്ടിച്ച് പണം കവർന്ന കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. കാസർഗോഡ് ഹൊസങ്ങാടി സമീറ മൻസിലിൽ സമീറ (31), വടൂക്കര എസ്എൻ നഗർ കളപ്പുരയിൽ വീട്ടിൽ മുഹമ്മദ് സലീം ഭാര്യ ഷാജിത (36) എന്നിവരെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. വടൂക്കര എസ്എൻ നഗറിൽ റിട്ട. അധ്യാപിക റഹ്മത്തിന്റെ കാർഡ് ഉപയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽ നഗരത്തിലെ വിവിധ എടിഎമ്മുകളിൽ നിന്നായി 1,84, 000 രൂപയാണ് ഇരുവരും ചേർന്ന് പിൻവലിച്ചത്.
പരാതിക്കാരിയായ സ്ത്രീയും പ്രതികളും അയൽവാസികളും സുഹൃത്തുക്കളുമായിരുന്നു. പരാതിക്കാരി വാടകയ്ക്കു നൽകിയ വീട്ടിലാണു ഷാജിത താമസിക്കുന്നത്. ടീച്ചറുടെ അക്കൗണ്ടി ൽ ധാരാളം പണമുണ്ടെന്നു പ്രതികൾക്ക് അറിയാമായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ ടീച്ചർ ഇരുവരെയും സാന്പത്തികമായി സഹായിക്കാറുമുണ്ടായിരുന്നു.
കഴിഞ്ഞ 19 ന് മൂവരുംകൂടി സാഹിത്യ അക്കാദമിയിൽ പരിപാടിയിൽ പങ്കെടുത്ത് രാത്രി എട്ടിന് പരാതിക്കാരിയുടെ വീട്ടിലെത്തി വിശ്രമിക്കുന്പോഴാണ് സമീറ കാർഡും പിൻ നന്പറും മോഷ്ടിച്ചത്. അന്നു രാത്രിതന്നെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചു. പിന്നീട് ഇരുവരും ചേർന്ന് തുടർച്ചയായി ഒരാഴ്ചയോളം പണം പിൻവലിക്കുകയായിരുന്നു. പണം പിൻവലിച്ച വിവരം മൊബൈലിൽ എസ്എംഎസ് ആയി വന്നിരുന്നെങ്കിലും അധ്യാപിക ശ്രദ്ധിച്ചിരുന്നില്ല. 27ന് പരാതിക്കാരി ബാങ്കിലെത്തി പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണു പണം നഷ്ടമായതു മനസിലായത്. നെടുപുഴ എസ്ഐ അനുദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച പണം ഉപയോഗിച്ച് സ്വന്തം കടങ്ങൾ വീട്ടിയതായി പ്രതികൾ സമ്മതിച്ചു.
എടിഎം കാർഡ് മോഷ്ടിച്ച് പണം തട്ടി; രണ്ടു സ്ത്രീകൾ അറസ്റ്റിൽ
12:46 AM Oct 06, 2022 | Deepika.com