പട്ടിക്കാട്: ദേശീയപാത തന്പുരാട്ടിപ്പടിയിൽ സർവീസ് റോഡ് നിർമാണം നടക്കുന്ന ഭാഗത്ത് മണ്ണിടിച്ചിൽ തടയുന്നതിനായി വനത്തിനുള്ളിലൂടെ ഉണ്ടായിരുന്ന പഴയ ചാൽ പുനർനിർമിക്കണമെന്ന് മുൻ പഞ്ചാ യത്ത് പ്രസിഡന്റ് സി.എം.ദാമോദരന്റെ നേതൃത്വത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർക്കും സ്ഥലം എംഎൽഎയും റവന്യൂ മന്ത്രിയുമായ കെ.രാജനും പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രനും നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു.
പഴയ ദേശീയപാതയുടെ നിർമാണ സമയത്ത് വനത്തിനുള്ളിലൂടെ പടിഞ്ഞാറു ഭാഗത്തുനിന്നും കിഴക്കോട്ട് വെള്ളം ഒഴുകിപ്പോകുന്ന നിലയിൽ ചാൽ നിർമിച്ചിരുന്നു. മലവെള്ളം ഇതിലൂടെ ഒഴുകിപ്പോയിരുന്നതിനാൽ പ്രദേശത്ത് ഒരിക്കൽ പോലും മണ്ണിടിച്ചിൽ ഉണ്ടായിട്ടില്ല. എന്നാൽ നിലവിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പാറപൊട്ടിക്കൽ പൂർത്തിയായെങ്കിലും പ്രദേശത്ത് മണ്ണിടിച്ചിൽ രൂക്ഷമാവുകയായിരുന്നു.
ഇതോടെ നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചു. ഈ സാഹചര്യത്തിലാണു പഴയ ചാൽ വനത്തിനുള്ളിലൂടെ പുനർ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് സി.എം. ദാമോദരൻ അപേക്ഷ നൽകിയത്.
ചാൽ പുനർനിർമിച്ചെങ്കിൽ മാത്രമേ മണ്ണിടിച്ചിലിനു പരിഹാരമാകൂ എന്നും ദേശീയപാതയിലൂടെ കടന്നുപോകുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സുരക്ഷിതമാകൂ എന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
തന്പുരാട്ടിപ്പടിയിലെ മണ്ണിടിച്ചിൽ തടയാൻ വനമേഖലയിലെ പഴയ ചാൽ പുനർനിർമിക്കണമെന്നു നാട്ടുകാർ
12:46 AM Oct 06, 2022 | Deepika.com