പട്ടിക്കാട്: മണ്ണുത്തി - വടക്കുഞ്ചേരി ദേശീയപാതയിലെ മുടിക്കോട്, കല്ലിടുക്ക്, വാണിയംപാറ മേലെ ചുങ്കം എന്നീ പ്രദേശങ്ങളിൽ അടിപ്പാത നിർമിക്കാൻ അനുമതി ലഭിച്ചതായി ദേശീയപാത അഥോറിറ്റി അറിയിച്ചു. ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന പ്രദേശങ്ങളാണിവ.
ഇവിടങ്ങളിൽ റോഡ് മുറിച്ചു കടക്കുന്പോൾ കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും നിരന്തരം അപകടങ്ങൾ സംഭവിക്കുകയും നിരവധി ആളുകൾ മരിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ സമരങ്ങളാണു പ്രദേശങ്ങളിൽ നടന്നത്. ഇതിന്റെ ഭാഗമായി ടി.എൻ. പ്രതാപൻ എംപി, ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർ ബിബിൻ മധു, നിർമാണ കന്പനി ഉദ്യോഗസ്ഥർ, പ്രദേശവാസികൾ എന്നിവരെ വിളിച്ചുവരുത്തി അടിയന്തരയോഗം ചേർന്നിരുന്നു.
തുടർന്ന് മൂന്നു സ്ഥലങ്ങളിലും അടിപ്പാതകൾ നിർമിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാൻ ദേശീയപാത അഥോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് എംപി നിർദേശം നൽകുകയായിരുന്നു.
തുടർന്ന് യോഗത്തിലെ തീരുമാനം കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയെ അറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിപ്പാതകൾക്ക് അനുമതിയായത്.
മൂന്ന് അടിപ്പാതകൾക്കും കൂടി 130 കോടിയോളം രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.
130 കോടി രൂപ ചെലവിൽ അടിപ്പാതയ്ക്ക് അനുമതി
12:46 AM Oct 06, 2022 | Deepika.com