തൃശൂർ: മൂന്നു നിലകൾ മാത്രമുള്ള ചാക്കപ്പായി സൈക്കിൾ സ്റ്റോഴ്സിന്റെ മുകളിലെ നിലയിലെ തീയണയ്ക്കാൻ ഫയർഫോഴ്സ് ശരിക്കും "വെള്ളംകുടിച്ചു’. മൂന്നു നിലകൾ മാത്രമുള്ള കെട്ടിടത്തിലെ തീയണയ്ക്കാൻ സംവിധാനമില്ലാത്ത ഫയർഫോഴ്സിനു നഗരത്തിലെ ബഹുനില കെട്ടിടത്തിലും ഫ്ലാറ്റിലുമൊക്കെ തീ പടർന്നാൽ എങ്ങനെയാണു തീയണയ്ക്കാനാകുകയെന്നായിരുന്നു അവിടെ കൂടിയ ജനങ്ങളുടെ സംശയം.
താഴെനിന്ന് വെള്ളമടിച്ചിട്ടും തീ ആളിക്കത്തിയിരുന്ന മൂന്നാം നിലയിലേക്കു വെള്ളം ചീറ്റിക്കാൻ ഫയർഫോഴ്സിനു കഴിഞ്ഞില്ല. മുകളിലെ നിലയിലേക്കു വെള്ളമെത്തിക്കാനായി ചെറിയ ക്രെയിൻ സംവിധാനമോ മറ്റു അത്യാധുനിക ഉപകരണങ്ങളോ ഇനിയും ഫയർഫോഴ്സിനില്ല. അടുത്തുള്ള വീടിന്റെ മുകളിലെ നിലയിലേക്കു പാടുപെട്ട് ഓടിക്കയറിയാണു പൈപ്പ് എത്തിച്ച് വെള്ളം ഒരു വിധം മൂന്നാം നിലയിലേക്ക് എത്തിക്കാനായത്. അരമണിക്കൂറിലധികം സമയമെടുത്താണ് പൈപ്പ് മൂന്നാം നിലയിലേക്കെത്തിച്ചത്. അടുത്തുള്ള വീട്ടുകാരെ വിളിച്ച് വാതിൽ തുറപ്പിച്ച് വീടിന്റെ മുകളിൽ എത്തുകയായിരുന്നു. വൈദ്യുതി വകുപ്പിനുള്ളതുപോലുള്ള ക്രെയിൻ സൗകര്യമുള്ള വാഹനമെങ്കിലും ഉണ്ടെങ്കിൽ ഇത്തരത്തിൽ അടുത്തുള്ള വീടുകളിൽ കയറിപ്പറ്റി വെള്ളമടിക്കേണ്ട ഗതികേട് ഫയർഫോഴ്സിനുണ്ടാകില്ല.
കൂടാതെ ഇലക്ട്രിക് പോസ്റ്റിൽ നിറയെ കേബിളുകളും ഇലക്ട്രിക് കന്പികളും ഫയർഫോഴ്സിനു തടസമായി. ഇതുമൂലം ഫയർഫോഴ്സിനു വാഹനം കടത്താനും സാധിച്ചില്ല. ഇത്തരത്തിൽ പല സ്ഥലങ്ങളും കേബിളുകളും കന്പികളും ഉള്ളതു വൻ ഭീഷണി യായി മാറിയിരിക്കയാണ്.
വെളിയന്നൂർ തീപിടിത്തം; സംവിധാനങ്ങളില്ല; ഫയർ ഫോഴ്സ് "വെള്ളംകുടിച്ചു’
12:46 AM Oct 06, 2022 | Deepika.com