അന്തിക്കാട്: സെപ്തംബർ 30 നകം അന്തിക്കാട് - പെരിങ്ങോട്ടുക്കര റൂട്ടിൽ ടാറിംഗ് നടത്തുമെന്ന വാട്ടർ അഥോറിറ്റിയുടെ ഉറപ്പ് പാഴായി. എംഎൽഎമാരുടെയും ജില്ലകളക്ടറുടെയും അതിശക്തമായ മുന്നറിയിപ്പിനെ തുടർന്നാണ് വാട്ടർ അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥർ 30നകം ടാറിംഗ് എന്ന ഉറപ്പ് നൽകിയത്. കാലാവധി പിന്നിട്ടതോടെ കുഴിയടച്ച കല്ലുകളെല്ലാം വീണ്ടും അടരാൻ തുടങ്ങിയിട്ടുണ്ട്.
അന്തിക്കാട് കെ.കെ.മേനോൻ ഷെഡിനു സമീപത്തെ സ്ഥിരം വെള്ളകെട്ടുള്ള ഭാഗം ഒരടിയോളം വലിയ മെറ്റലിട്ട് ഉയർത്തിയിരുന്നു. ഈ പ്രവർത്തനം കഴിഞ്ഞിട്ട് ആഴ്ച്ചകൾ പിന്നിട്ടതോടെ മെറ്റലുകൾ അടർന്ന് റോഡരുകിൽ കൂട്ടിയിട്ട നിലയിൽ കിടക്കുന്നുണ്ട്. കുഴിയടയ്ക്കലിനു പിറകെ ടാറിംഗ് കഴിഞ്ഞിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.
ആഴ്ചകളോളം മഴ മാറിനിന്നിട്ടും ടാറിംഗ് ചെയ്യാത്ത വാട്ടർ അഥോറിറ്റിയുടെ അനാസ്ഥയിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.
ടാറിംഗ് നടന്നില്ല; റോഡ് തകരുന്നു
12:38 AM Oct 04, 2022 | Deepika.com