വടക്കാഞ്ചേരി: ടൂറിസം വികസന രംഗത്ത് വിവിധ പദ്ധതികളുടെ പ്രഖ്യാപനം നടക്കുന്പോൾ അവഗണനയുടെ പടുകുഴിയിൽ പൂമല ടൂറിസം കേന്ദ്രം. കാട്ടുപൊന്തകൾക്കിടയിലകപ്പെട്ട് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ടൂറിസം വകുപ്പിനു കീഴിലുള്ള ഈ കേന്ദ്രം.
2010 മാർച്ച് 21 ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ പൂമല ഡാമിനേയും അനുബന്ധ പ്രദേശങ്ങളേയും വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. ഇതോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലായി ഡാമുംപ്രദേശങ്ങളും. ഒട്ടേറെ വികസന പ്രഖ്യാപനങ്ങളാണ് നടന്നത്.
ബോട്ടിംഗ്, കുതിരസവാരി, എന്നിവയൊക്കെ വലിയ പ്രഖ്യാപനങ്ങളായി. ബോട്ടിംഗ് ആരംഭിച്ചെങ്കിലും ഇടയ്ക്ക് നിലച്ചു. കോവിഡ് എല്ലാം തകർത്തു.
സന്ദർശകരില്ലാതായതോടെ കാട്ടുപൊന്തകൾക്കുള്ളിലായി ടൂറിസംകേന്ദ്രം. ഒരുക്കിയ പരിമിതമായ സൗകര്യങ്ങളെല്ലാം തകർന്നു തരിപ്പണമായി. സാമൂഹ്യ വിരുദ്ധരുടെ ഇഷ്ട കേന്ദ്രമായതോടെ അവരും പലതും തകർത്തു. ടൂറിസം കേന്ദ്രം തങ്ങൾക്ക് വിട്ടു തരണമെന്നും, ജില്ലയിലെ മികച്ച കേന്ദ്രങ്ങളിലൊന്നായി സംരക്ഷിക്കാമെന്നുമുള്ള മുളങ്കുന്നത്തുകാവ് പഞ്ചായത്തിന്റെ നിരന്തര ആവശ്യം അധികൃതരുടെ ബധിരകർണങ്ങളിലാണ് പതിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. ജെ. ബൈജു പറയുന്നു.
കത്തെഴുതി തോറ്റതായും അദ്ദേഹം അറിയിച്ചു. വാഴാനി ഡാം, ചെപ്പാറ, പേരേപ്പാറ, പൂമല ഡാം, ചാത്തൻചിറ, വിലങ്ങൻകുന്ന്, അടാട്ട് -തോളൂർ പഞ്ചായത്തുകളിലായി പരന്ന് കിടക്കുന്ന കോൾപ്പാടങ്ങൾ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം മുന്നേറ്റം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.
വടക്കാഞ്ചേരി ടൂറിസം കോറിഡോർ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലാണ് ഇപ്പോൾ വിനോദ സഞ്ചാരികളുടേയും പ്രകൃതി സ്നേഹികളുടേയും പ്രതീക്ഷയത്രയും.
അവഗണനയുടെ പടുകുഴിയിൽ പൂമല
12:38 AM Oct 04, 2022 | Deepika.com