കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപ്പാല നിർമാണം ദ്രുതഗതിയിൽ മുന്നോട്ട്.
പുതുവർഷ ആരംഭത്തോടെ പാലം തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണ പ്രവർത്തികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. 8 സ്പാനുകളുള്ള നിർമാണത്തിൽ ആദ്യ സ്പാനിന്റെ കോണ്‍ക്രീറ്റിംഗ് പണികൾ ഇന്നലെ പൂർത്തികരിച്ചു. 17.9 മീറ്റർ നീളത്തിൽ ഉള്ള സ്പാനിന്റെ നിർമാണം 20 തൊഴിലാളികളുടെ ഒരു പകൽ ദിവസത്തെ അധ്വാനം ഉപയോഗപ്പെടുത്തിയാണ് പൂർത്തികരിച്ചത്. ഏറ്റവും നീളം വരുന്ന റെയിൽ ക്രോസ് വരുന്ന രണ്ടു സ്പാനുകൾ റെയിൽവേ ബോർഡ് നേരിട്ടാണ് നിർമിക്കുക. ആദ്യ സ്പാനിന്റെ നിർമാണ സമയത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ.കെ.ആർ. സുമേഷ്, പഞ്ചായത്ത് അംഗങ്ങളായ റെയ്മോൾ ജോസ്, ലിജോ ജോസ്, ഷിമ സുധിൻ, ജിസി പോൾ, പി.എസ്. സുമേഷ് എന്നിവർ സന്നിഹിതരായി്നു. ആർബിഡിസി മുഖേനയാണ് സർക്കാർ കിഫ്ബി ഫണ്ടിൽ നിന്നും 17.47 കോടി രൂപ വിനിയോഗിച്ച് പദ്ധതി നടപ്പിലാക്കുന്നത്.
സ്റ്റീൽ കോണ്‍ക്രീറ്റ് കോന്പോസിറ്റ് സ്ട്രക്ചർ ആയാണ് പാലത്തിന്റെ നിർമാണം. പൈൽ, പൈൽ ക്യാപ് എന്നിവ കോണ്‍ക്രീറ്റും പിയർ, പിയർ ക്യാപ്പ് ഗർഡർ എന്നിവ സ്റ്റീലും ഡെക് സ്ലാബ് കോണ്‍ക്രീറ്റുമായുള്ള സാങ്കേതിക വിദ്യയിൽ നിർമിക്കുന്നതിനാൽ സമയബന്ധിതമായി പാലം പൂർത്തീകരിക്കാനാകും.
ചിറങ്ങര മേൽപാല നിർമാണം ദ്രുതഗതിയിൽ: ആദ്യ സ്പാനിന്റെ കോണ്‍ക്രീറ്റിംഗ് പൂർത്തിയായി
12:29 AM Oct 04, 2022 | Deepika.com