തൃശൂർ: വാഗ്ദാനം ചെയ്ത സ്ഥിരംനിയമനം നല്‍കിയില്ലെന്ന കാരണത്താൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്വഴി താത്കാലിക ജോലിയിൽ ഏർപ്പെട്ടു പിരിച്ചുവിടപ്പെട്ട ഭിന്നശേഷിക്കാർ നവംബർ മുതൽ പ്രക്ഷോഭത്തിലേക്ക്.
1999 മുതൽ 2003 വരെ സർക്കാർ സർവീസിൽ ആറു മാസം ജോലി ചെയ്ത 2500ഓളം ഭിന്നശേഷിക്കാരെ ഉമ്മൻചാണ്ടി സർക്കാർ സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്ഥിരംനിയമനം നൽകാമെന്നു മന്ത്രിയായിരുന്ന ശ്രീമതി ടീച്ചറും പിന്നീടു മന്ത്രിയായ ആർ. ബിന്ദുവും ഉറപ്പുനൽകിയെങ്കിലും പാലിച്ചില്ല. ജോലി കാത്തിരിക്കുന്ന അയ്യായിരം പേരിൽ കുറെ പേർക്ക് പ്രായപരിധി പിന്നിട്ടു. ചിലർ രാജിവച്ചുപോയി. ആവശ്യമുന്നയിച്ച് മൂന്നുതവണ സംഘടിപ്പിച്ച പ്രക്ഷോഭം പരിഗണിക്കാമെന്ന ഇടതു സർക്കാരിന്റെ ഉറപ്പിൽ അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ, വാക്കുപാലിക്കാത്ത സാഹചര്യത്തിലാണു വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്നു സംയുക്ത കൂട്ടായ്മ സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് പൂങ്കുന്നം പറഞ്ഞു.
സ്ഥിരംനിയമനം നല്‍കിയില്ല; ഭിന്നശേഷിക്കാർ പ്രക്ഷോഭത്തിന്
12:34 AM Oct 03, 2022 | Deepika.com