ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: ഗ്ർർ... വേഗരാജൻ ചീറ്റപ്പുലിയുടെ ഗർജനത്തിൽ വിറ പൂണ്ട് തൃശൂർ മൃഗശാല..! മൃഗശാലയുടെ കവാടത്തിൽ കുരുത്തോലയിൽ ഒരുക്കിയ ചീറ്റയുടെ ജീവസുറ്റ ചിത്രശില്പം കാണുന്നവരുടെ മനസിലാണു ഗർജനം മുഴങ്ങുന്നത്. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സുബ്രഹ്മണ്യൻ പുത്തൻചിറയുടെ കരവിരുതാണ് സന്ദർശകരെ ആകർഷിക്കുന്നത്.
പ്ലൈവുഡിന്റെ ബോർഡിൽ കുരുത്തോലകൾ നെയിൽ ഗൺ ഉപയോഗിച്ച് ഉറപ്പിച്ചാണു ചീറ്റയുടെ രൂപം ഉണ്ടാക്കിയിട്ടുള്ളത്. മൃഗശാലയിലെ മരക്കമ്പുകളും ഇലകളും അത്യാവശ്യം നിറങ്ങളും ഉപയോഗിച്ച് കാടിന്റെ പശ്ചാത്തലവും ഒരുക്കി. ഓല മെടഞ്ഞ് മുളയിൽ കെട്ടിയുയർത്തി ആകർഷകമായ കമാനവും ഉണ്ടാക്കി. മൃഗശാലയിലെ വിരസതയിൽ ഉറക്കം തൂങ്ങുന്ന പുലി, കടുവകളെക്കാളും ഗാംഭീര്യമുള്ള ചീറ്റയാണിപ്പോൾ സന്ദർശകരുടെ മതിവരാക്കാഴ്ച.
കുരുത്തോലയിൽ ചിത്രശില്പങ്ങൾ ഉണ്ടാക്കുന്ന പുത്തൻചിറ കണ്ണികുളങ്ങര തെക്കുംകര പള്ളിയിൽ സുബ്രഹ്മണ്യൻ (46) കളമെഴുത്തു കലാകാരനാണ്. ചിത്രകാരനും വാഴപ്പിണ്ടിയിൽ അലങ്കാരങ്ങൾ ഒരുക്കുന്നയാളുമാണ്. കുരുത്തോല കൊണ്ട് വിളക്ക്, കൽവിളക്കു മാതൃക, കമാനങ്ങൾ, സ്വീകരണ ശില്പങ്ങൾ, സ്റ്റേജ് ഡെക്കറേഷൻ തുടങ്ങിയ ജോലികളും ചെയ്യുന്നു. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിക്കുന്ന നിർമാണങ്ങളായതിനാൽ സർക്കാർ പരിപാടികളിലെ സജീവ സാന്നിധ്യമാണ്. ചെന്പൂച്ചിറയിൽ നടന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിൽ നവാഗതർക്കു കുരുത്തോലത്തൊപ്പികൾ സമ്മാനിച്ചതു ശ്രദ്ധ നേടിയിരുന്നു. വീടുകളുടെ പെയിന്റിംഗ് ജോലിക്കും പോകുന്നുണ്ട്. പ്രകൃതിദത്തമായി കലാരൂപങ്ങൾ ഒരുക്കുന്നതാണു പ്രിയം.
മമ്മൂട്ടി, കലാഭവൻ മണി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, ഇന്ദിര ഗാന്ധി, അയ്യൻകാളി, പി. ഭാസ്കരൻ, ഫുട്ബോൾ താരം മെസി തുടങ്ങിയ പ്രമുഖരുടെ രൂപങ്ങൾ കുരുത്തോലയിൽ മെനഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ ചിത്രമൊരുക്കിയത് അദ്ദേഹത്തിനു സമ്മാനിക്കാനായതും യു എഇ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മഖ് ദൂമിന്റെ ചിത്രം ഷാർജയിൽ അതിഥിയായെത്തി വരയ്ക്കാനായതും സുബ്രഹ്മണ്യൻ അനുഗ്രഹമായി കണക്കാക്കുന്നു.
കൂട്ടുകാരും സഹോദരങ്ങളുമാണ് സുബ്രഹ്മണ്യന്റെ സഹായികളും പ്രോത്സാഹനവും. വെട്ടുകല്ലിൽ കലാരൂപങ്ങൾ ഉണ്ടാക്കുന്ന അടിമയാണു പിതാവ്. അമ്മിണിയാണ് അമ്മ.
ഗ്ർർ... മൃഗശാലയെ വിറപ്പിച്ച് ചീറ്റയുടെ ഗർജനം
12:34 AM Oct 03, 2022 | Deepika.com