കയ്പമംഗലം: വഞ്ചിപ്പുര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു ബീഹാർ സ്വദേശികളെ കാണാതായി; ഇതിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. മൂന്നുപേരെ മത്സ്യബന്ധന തൊഴിലാളികൾ രക്ഷപ്പെടുത്തി.
ബീഹാർ ചപ്ര ബനിയപ്പൂർ സ്വദേശി മുഹമ്മദ് മുസ്തക്കീൻ മകൻ മുഹമ്മദ് സയ്യിദിന്റ (16) മൃതദേഹമാണ് ഇന്നലെ രാത്രി വൈകി കരയ്ക്കടിഞ്ഞത്. കാണാതായ സ്ഥലത്തു നിന്നും 50 മീറ്റർ മാത്രം അകലെയാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്കാശുപത്രിയിലേക്കു മാറ്റി. മുഹമ്മദ് മുംതാജിനായി (23) ഇന്നു തെരച്ചിൽ തുടരും. ഇന്നലെ വൈകീട്ട് അഞ്ചേകാലോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം കടലിൽ കുളിക്കാനിറങ്ങിയത്. ഇവർ അഞ്ചു പേരും തിരയിൽപ്പെട്ടു. കരയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി. രണ്ടുപേരെ കാണാതായി.
രക്ഷപ്പെട്ട മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിസാൻ ഖാൻ, കലാം, സംസീൽ എന്നിവരെയാണു രക്ഷപ്പെടുത്തിയത്. സംഭവമറിഞ്ഞ് കയ്പമംഗലം പോലീസ് സ്ഥലത്തെത്തി. മരിച്ച മുഹമ്മദ് സയ്യിദ് പെരിഞ്ഞനം ആർഎംവിഎച്ച്എസ് സ്കൂളിലെ വിദ്യാർഥിയാണ്.
വഞ്ചിപ്പുര ബീച്ചിൽ കുളിക്കാനിറങ്ങിയ ഒരാൾ മരിച്ചു, ഒരാളെ കാണാതായി
12:34 AM Oct 03, 2022 | Deepika.com