കോഴഞ്ചേരി: ജല്‍ജീവന്‍ പദ്ധതിയില്‍ പൈപ്പിടീലിന് അനുമതി നല്‍കാത്ത പൊതുമരാമത്ത് വകുപ്പ് കോഴഞ്ചേരിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു റോഡ് കുഴിക്കാന്‍ അതിവേഗത്തില്‍ അനുമതി നല്കുന്നതു വിവാദമാകുന്നു.
ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ കേന്ദ്രഫണ്ട് വിനിയോഗിച്ചു സംസ്ഥാന ജലഅഥോറിറ്റി ഗാര്‍ഹിക കണക്ഷന് നല്കുന്നതിലേക്ക് ഏറ്റെടുത്തിരിക്കുന്ന നിരവധി പദ്ധതികളാണ് പൈപ്പ് കണക്ഷന് നല്കാനാത്തതു മൂലം മുടങ്ങിയിരിക്കുന്നത്. പുതിയ പൈപ്പുകള്‍ ഇട്ടു ഗാര്‍ഹിക കണക്ഷൻ നൽകാൻ പൊതുമരാമത്ത് വകുപ്പിലേക്കു നല്കിയ അപേക്ഷകള്‍ പലതും കെട്ടിക്കിടക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ 50 ശതമാനവും സംസ്ഥാന സര്‍ക്കാരിന്റെ 25 ശതമാനവും ബാക്കി ത്രിതല പഞ്ചായത്തുകളുമാണ് ജല്‍ജീവന്‍ പദ്ധതിക്കു വേണ്ടി പണം ചെലവഴിക്കുന്നത്.
കുരങ്ങുമല പദ്ധതിയില്‍ അനുമതി ഇല്ല
കോഴഞ്ചേരി ജലവിതരണ പദ്ധതിയില്‍ കുരങ്ങുമലയില്നിന്നു ജല്‍ജീവന്‍ മിഷനിലുള്‍പ്പെടുത്തി കുടിവെള്ളമെത്തിക്കാൻ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പൊതുമരാമത്തു വകുപ്പിന്റെ റോഡുകള്‍ കുഴിക്കാനുള്ള അനുമതിയാണ് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കാതിരിക്കുന്നത്.
അനാവശ്യ കാരണം നിരത്തി റോഡ് കുഴിക്കുന്നതിനു പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചിരിക്കുകയാണ്. ജനങ്ങളെ സഹായിക്കാൻ ഉദ്യോഗസ്ഥര്‍ ഏതറ്റംവരെ പോകണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം ഉള്ളപ്പോഴാണ് കോഴഞ്ചേരിയിലെ പൊതുമരാമത്ത് വകുപ്പ് പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കു മിന്നൽ വേഗം
റോഡ് കുഴിച്ചു ജലവിതരണം, വൈദ്യുതി എന്നീ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കു പൊതുമരാമത്ത് വകുപ്പ് വേഗത്തില്‍ അനുമതി നല്കുന്നതിനെതിരേയാണ് ആക്ഷേപം ഉയരുന്നത്. കോഴഞ്ചേരി ടിബി ജംഗ്ഷനു സമീപമുള്ള സ്വകാര്യ കെട്ടിട ഉടമയ്ക്കുവേണ്ടി റോഡ് കുഴിക്കാൻ അനുമതി ലഭിച്ചതു അതിവേഗത്തിലാണെന്നു പറയുന്നു.
ടിബി ജംഗ്ഷനു സമീപം ഉയരുന്ന സ്വകാര്യ സ്ഥാപനത്തില്‍ വൈദ്യുതി ലൈനുകള്‍ കടന്നുപോകുനതിനു വേണ്ടിയാണ് ഉന്നതനിലവാരത്തില്‍ നിര്‍മിച്ച തിരുവല്ല- കുമ്പഴ സംസ്ഥാനപാത മുറിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയത്. പൈപ്പ് സ്ഥാപിച്ചതിനു ശേഷം മൂടിയെങ്കിലും കോണ്‍ക്രീറ്റ് ചെയ്യാനുള്ള ഒരു ക്രമീകരണവും പൊതുമരാമത്ത് വകുപ്പ് നടത്തിയിട്ടില്ല.
സ്വകാര്യ അപേക്ഷകളില്‍ പിഡബ്ല്യുഡി മിന്നൽ വേഗത്തിൽ അനുമതി
11:08 PM Oct 02, 2022 | Deepika.com