കിടങ്ങന്നൂര്‍: ആരാധനാലയങ്ങള്‍ നാടിന്റെ ആശ്രയ കേന്ദ്രങ്ങളാകണമെന്നു പത്തനംതിട്ട രൂപത പ്രഥമ അധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ ദേവാലയ പുനഃപ്രതിഷ്ഠയും തിരുനാള്‍ കൊടിയേറ്റും നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികാരി ഫാ. സാമുവേല്‍ തെക്കേകാവിനാല്, ട്രസ്റ്റി ആനന്ദദവല്, സെക്രട്ടറി ബാബു തോമസ് എന്നിവര്‍ ചേര്‍ന്ന് മെത്രാപ്പോലീത്തയെ സ്വീകരിച്ചു.
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപ പ്രദക്ഷിണത്തോടെയാണ് തിരുനാള്‍ ചടങ്ങുകള്‍ ആരംഭിച്ചത്. ഒന്പതിനു സമാപിക്കും.
ദേവാലയ പ്രതിഷ്ഠയോടനുബന്ധിച്ചു നടന്ന സമ്മേളനം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സാമുവല്‍ തെക്കേകാവിനാല് അധ്യക്ഷത വഹിച്ചു. മദ്ബഹായുടെ ശില്പി പ്രസന്നന് നാരങ്ങാനത്തേയും അജയന് പാറ്റൂരിനേയും പൊന്നാടയണിയിച്ച് ആദരിച്ചു.
വിവാഹത്തിന്റെ 40 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ച ദമ്പതികള്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് എംസിവൈഎം ആരംഭിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ ഉത്പാദിപ്പിച്ച വിളകൾ എംസിവൈഎം പ്രസിഡന്റ് അഭിഷേക് കെ. ബാബു മെത്രാപ്പോലീത്തയ്ക്ക് നൽകി.
ആരാധനാലയങ്ങള്‍ നാടിന്റെ ആശ്രയമായി മാറണം: മാര്‍ ക്രിസോസ്റ്റം
11:03 PM Oct 02, 2022 | Deepika.com