പാലപ്പിള്ളി: എച്ചിപ്പാറയിൽ പേവിഷബാധയേറ്റ പശു ചത്തു. ചക്കുങ്ങൽ അബ്ദുള്ളയുടെ നിരീക്ഷണത്തിലായിരുന്ന പശുവാണ് ഇന്നലെ രാവിലെ ചത്തത്. ഒരു മാസത്തിനിടെ പാലപ്പിള്ളി, ചിമ്മിനി, എച്ചിപ്പാറ മേഖലയിൽ ഏഴ് വളർത്തുമൃഗങ്ങളാണ് പേവിഷബാധയെ തുടർന്ന് ചത്തത്. പഞ്ചായത്ത്, ആരോഗ്യം, മൃഗസംരക്ഷണ വകുപ്പ് അധികൃതർ കൃത്യമായി ഇടപെടുന്നില്ലെന്ന് ആരോപണമുണ്ട്.
ജനവാസകേന്ദ്രത്തിൽ കെട്ടിയിട്ട് വളർത്തുന്ന പശുവാണ് ഇന്നലെ ചത്തത്. നേരത്തേ തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുക്കൾക്കാണ് പേവിഷബാധയേറ്റിരുന്നത്. വീട്ടിൽ വളർത്തുന്ന പശുവിന് പേവിഷമേറ്റത് മേഖലയിൽ ആശങ്കയിരട്ടിയാക്കുന്നു.
പേയിളകിയ പശുവിന്റെ ദേഹത്ത് കടിയേറ്റതിന്റെ പാടുകളോ മാറ്റുമുറിവുകളോ ഇല്ലായിരുന്ന പശുവുമായി വീട്ടുകാർ ഇടപഴകുകയും ചെയ്തിരുന്നു. ഈ പശുവിന്റെ പാൽ കഴിഞ്ഞ ഒരുമാസമായി നാട്ടുകാർ ഉപയോഗിച്ചിരുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. എച്ചിപ്പാറ പള്ളിമാലിൽ ബാവ, വിളഞ്ഞിപ്പിലാൻ മായീൻ എന്നിവരുടെ പശുക്കളും പൂവത്തിങ്കൽ മജീദിന്റെ എരുമയും കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു.
തോട്ടങ്ങളിൽ രാപ്പകലില്ലാതെ മേഞ്ഞു നടക്കുന്ന കന്നുകാലികളിൽ എത്രയെണ്ണത്തിന് പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ടെന്നോ എത്രയെണ്ണത്തിന് പേവിഷബാധയുണ്ടെന്നോ സ്ഥിരീകരിക്കാനാവാത്തതും ആശങ്കക്കിടയാക്കുന്നു. തോട്ടത്തിൽ അലയുന്ന കന്നുകാലികൾക്ക് വാക്സിൻ നൽകാനാവാത്തതും പ്രതിസന്ധിക്കിടയാക്കുന്നുണ്ട്.
ചരൽപ്പറന്പിൽ രണ്ടാടുകൾ ചത്തു
വടക്കാഞ്ചേരി: കുന്പളങ്ങാട് ചരൽ പറന്പിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടാടുകൾ ചത്തു. ചരൽപ്പറന്പ് പീകോക്ക് വാലിയിൽ മേയാൻ വിട്ട ആടുകളെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചുകൊന്നത്. ചരൽപറന്പ് ചുങ്കത്ത് വീട്ടിൽ രാജിയുടെ ആടുകളാണ് ചത്തത്.
ജപ്തി ഭീഷണി നേരിടുന്ന രാജിയെയും, കുടുംബത്തെയും കുറിച്ചുള്ള വാർത്ത ദിവസങ്ങൾക്ക് മുൻപ് ദീപികയിൽ നൽകിയിരുന്നു.രാജിയുടെ കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു ഈ ആടുകൾ.
എച്ചിപ്പാറയിൽ പേയിളകിയ പശു ചത്തു, ആശങ്കയൊഴിയാതെ തോട്ടം മേഖല
01:21 AM Oct 02, 2022 | Deepika.com