മുരിങ്ങൂർ: മാലിന്യങ്ങൾ റോഡിൽ തള്ളിയതിൽ ഉടനടി നടപടിയെടുത്ത് മേലൂർ പഞ്ചായത്ത്.
മുരിങ്ങൂർ കരിയപ്പാറ ജനവാസ മേഖലയിലും മേലൂർ ഭാഗത്തേക്കുള്ള പ്രധാന റോഡിന്റെ സൈസിലുമായാണ് കഴിഞ്ഞ ദിവസം പ്ലാസ്റ്റിക് മാലിന്യങ്ങൾ നാട്ടുകാർ കണ്ടെത്തിയത്. വാർഡ് മെന്പർ റിൻസി രാജേഷിനെ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിലെത്തിക്കുകയും അവരുടെ നിർദേശപ്രകാരം മാലിന്യക്കെട്ട് പരിശോധന നടത്തുകയും ചെയ്തു. പ്ലാസ്റ്റിക് കവറിനു മുകളിൽ മുരിങ്ങൂരിലെ തന്നെ ആയുർ ആയുർവേദിക് ബ്യൂട്ടിക്ലിനിക്കിന്റെ പേരിലുള്ള പതിപ്പും കണ്ടെത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പോളി പുളിക്കന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ടി.എം. റീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മഞ്ചിത്ത്, പ്രിയേഷ്, പഞ്ചായത്ത് ഉദ്യോഗസ്ഥൻ ശബരി തുടങ്ങിയവരെത്തി നടപടികൾ സ്വീകരിച്ചു. മാലിന്യം എത്തിച്ച സ്ഥാപനത്തിലെത്തി കർശന നിർദേശം നൽകുകയും അവരെ കൊണ്ടുതന്നെ അവ നീക്കംചെയ്യിപ്പിക്കുകയുംചെയ്തു.
ഈ സ്ഥാപനത്തിനെതിരെ ഏതാനും മാസങ്ങൾക്ക് പ്ലാസ്റ്റിക്ക് കത്തിച്ചതിന് 10,000 രൂപ പിഴ ഈടാക്കിയിരുന്നു. രണ്ടാംതവണയാണ് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം കുവക്കാട്ടുകുന്ന് നെടുംന്പാച്ചിറക്ക് സമീപം സർക്കാർ ഓഫീസിൽ നിന്നും തള്ളിയ മാലിന്യം ഇട്ടവരെ കൊണ്ടുതന്നെ എടുപ്പിച്ച നടപടി സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് മുരിങ്ങൂരിൽ ഇത്തരം സംഭവം നടന്നത്. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് വരുന്ന മുറയ്ക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്ന് വൈസ് പ്രസിഡന്റ് പോളി പുളിക്കൻ പറഞ്ഞു.
മാലിന്യങ്ങൾ റോഡിൽ തള്ളി; ഉടനടി നടപടിയെടുത്ത് മേലൂർ പഞ്ചായത്ത്
01:16 AM Oct 02, 2022 | Deepika.com