തിരുവല്ല: ബൈപാസിൽനിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയശേഷം സ്വർണാഭരണവും ബുള്ളറ്റും പണവും കവർന്ന സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന രണ്ടുപേർ തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല കുളക്കാട് ദർശനയിൽ സ്റ്റാൻസ് വർഗീസ് (29), കുറ്റപ്പുഴ കോഴിക്കോട്ട് പറമ്പ് വീട്ടിൽ പ്രശോഭ് (22) എന്നിവരാണ് പിടിയിലായത്. കാപ്പ ചുമത്തി രണ്ടുമാസം മുമ്പ് പത്തനംതിട്ട ജില്ലയിൽനിന്നു നാടുകടത്തപ്പെട്ട സ്റ്റാൻസ് വർഗീസ് നിയമം ലംഘിച്ച് ജില്ലയിൽ കടന്നുകയറിയാണ് അതിക്രമം നടത്തിയതെന്നു പോലീസ് പറഞ്ഞു.
അടൂർ പറന്തലിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സാഹസികമായാണ് പോലീസ് പിടികൂടിയത്. കേസിലെ പ്രധാന പ്രതിയായ കുറ്റപ്പുഴ ആറ്റുചിറ കാട്ടിൽപറമ്പിൽ വീട്ടിൽ റിജോ ഏബ്രഹാം (29) നേരത്തെ പിടിയിലായിരുന്നു. സെപ്റ്റംബർ അഞ്ചിനു രാത്രി 12ഓടെ ബൈപാസിലെ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാവേലിക്കര തട്ടാരമ്പലം കൊച്ചു തറയിൽ വീട്ടിൽ അക്ഷയിന്റെ പരാതിയിലാണ് അറസ്റ്റ്. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ട്രാൻസ്ജെൻഡറുമായി സംസാരിച്ചു നിൽക്കവേ അഞ്ചംഗ സംഘം അക്ഷയിനെ വളയുകയായിരുന്നു. ട്രാൻസ്ജെൻഡറുമായി സംസാരിച്ചു നിൽക്കുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയ സംഘം ബലമായി അക്ഷയിനെ കുറ്റപ്പുഴ റെയിൽവേ ട്രാക്കിന് സമീപം എത്തിച്ചു. തുടർന്ന് മർദിച്ചശേഷം കഴുത്തിൽ കിടന്നിരുന്ന ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല, ബുള്ളറ്റ്, 20,000 രൂപയോളം വില വരുന്ന വാച്ച്, എടിഎം കാർഡ് അടങ്ങുന്ന പേഴ്സ് എന്നിവ കൈക്കലാക്കിയെന്നാണ് പരാതി.
സംഘത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ട് ഓടിയ അക്ഷയ് തിരുവല്ല റെയിൽവേ സ്റ്റേഷനിൽ അഭയം പ്രാപിച്ച് ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത്നിന്ന് അക്ഷയിന്റെ ബുള്ളറ്റുമായി കടക്കാൻ ശ്രമിച്ച റിജോയെ ആർപിഎഫ് ഉദ്യോഗസ്ഥർ ചേർന്ന് തടഞ്ഞുവച്ച് തിരുവല്ല പോലീസിന് കൈമാറുകയായിരുന്നു. ഒളിവിൽ കഴിയുന്ന മറ്റു രണ്ടു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി തിരുവല്ല സിഐ പി.എസ്. വിനോദ് പറഞ്ഞു.
യുവാവിനെ മർദിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ
10:54 PM Oct 01, 2022 | Deepika.com