തിരുവില്വാമല: വിത്തും ഉഴവുകൂലിയും സൗജന്യമായ് ലഭിച്ചിട്ടും മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതരുടെ നിസംഗതയിൽ കൃഷിചെയ്യാനാവാതെ തിരുവില്വാമലയിലെ ആനപ്പാറ പാടശേഖരത്തിലെ കർഷകർ.
ഗായത്രിപ്പുഴയിലെ ഇട്ടിച്ചിരികുണ്ട് മൈനർ ഇറിഗേഷൻ വെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്നവരാണ് പ്രതിസന്ധിയിലായത്. ആനപ്പാറ, ഒരലാശേരി, വില്വാദ്രി എന്നീ പാടശേഖരങ്ങളിലേക്കുള്ള 100 ഏക്കർ ഈ വെള്ളത്തെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. ആനപ്പാറ പാടശേഖരത്തിലെ കർഷകരാണ് പരാതിയുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. 1972 ലാണ് പദ്ധതി കമ്മീഷൻ ചെയ്തത്. അന്നുമുതൽക്കേയുള്ള നാലു മോട്ടോറുകളിലൊന്നാണ് ഇന്നും പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേടുവന്നതിനു പകരം കൊണ്ടുവന്ന മോട്ടോറും നാശമായിപ്പോയി.
കർഷകരുടെ ആവശ്യാർഥം വെള്ളം പന്പുചെയ്യാൻ ഒരു താത്കാലിക ഓപ്പറേറ്ററെ നിയോഗിക്കാൻ മൈനർ ഇറിഗേഷൻ തയാറാകാത്തതാണ് പ്രശ്നമെന്നാണ് കർഷകരുടെ ആരോപണം.
സ്ഥിരം ഓപ്പറേറ്റർക്കുള്ള ഡോർമെറ്ററി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് അടുത്തിടെയാണ് നിർമിച്ചിട്ടുള്ളത്. ബന്ധപ്പെട്ട അധികൃതർ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് യുവ കർഷകരായ എസ്. അബ്ബാസ്, കെ.എം. അരുണ്‍, പി. പ്രജിത്ത് എന്നിവർ പറഞ്ഞു.
വിത്തും ഉഴവുകൂലിയും സൗജന്യമായി ലഭിച്ചിട്ടും കൃഷിചെയ്യാനാവാതെ കർഷകർ
12:59 AM Oct 01, 2022 | Deepika.com