പാലപ്പിള്ളി : ഒരു മാസത്തിനിടെ പാലപ്പിള്ളി, ചിമ്മിനി, എച്ചിപ്പാറ മേഖലയിൽ നിരവധി വളർത്തുമൃഗങ്ങളാണ് പേവിഷബാധയെ തുടർന്ന് ചത്തത്.
പഞ്ചായത്തും, ആരോഗ്യ വിഭാഗവും മൃഗസംരക്ഷണ വകുപ്പും കൃത്യമായി ഇടപെടുന്നില്ലെന്നാണ് ആരോപണം. ജനവാസകേന്ദ്രത്തിൽ കെട്ടിയിട്ട് വളർത്തുന്ന പശുവിനാണ് പേയിളകിയത്. നേരത്തേ തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുക്കൾക്കാണ് പേവിഷബാധയേറ്റിരുന്നത്. വീടിൽ വളർത്തുന്ന പശുവിന് പേവിഷമേറ്റത് ആശങ്കയിരട്ടിയാക്കുന്നു. പേയിളകിയ പശുവിന്റെ ദേഹത്ത് കടിയേറ്റതിന്റെ പാടുകളോ മാറ്റുമുറിവുകളോ ഇല്ലായിരുന്നു.
പേവിഷബാധയേറ്റ പശുക്കളുടെ സ്രവങ്ങളോ നുരയോ ഏറ്റ പുല്ലോ ഇലകളോ ഭക്ഷിച്ചതാവാം വിഷബാധയേൽക്കാൻ കാരണമെന്ന് കരുതുന്നു. എച്ചിപ്പാറ പള്ളിമാലിൽ ബാവ, വിളഞ്ഞിപ്പിലാൻ മായീൻ എന്നിവരുടെ പശുക്കളും പൂവത്തിങ്കൽ മജീദിന്റെ എരുമയും കഴിഞ്ഞ ദിവസങ്ങളിൽ ചത്തിരുന്നു.
എച്ചിപ്പാറ പ്രദേശത്ത് 35 വളർത്തുനായ്ക്കളും ഉടമസ്ഥരുള്ള എട്ടു പശുക്കളും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. മേഖലയിൽ പേവിഷ ബാധ സ്ഥിരീകരിച്ചതുമുതൽ ഇവയെ കെട്ടിയിട്ട് നിരീക്ഷിക്കുകയായിരുന്നു. 15 ദിവസത്തെ നിരീക്ഷണമാണ് നിർദേശിച്ചിട്ടുള്ളതെങ്കിലും 40 ദിവസംവരെ നിരീക്ഷണം തുടർന്നു. എന്നാൽ തോട്ടങ്ങളിൽ രാപ്പകലില്ലാതെ മേഞ്ഞു നടക്കുന്ന കന്നുകാലികളിൽ എത്രയെണ്ണത്തിന് പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ടെന്നോ എത്രയെണ്ണത്തിന് പേവിഷബാധയുണ്ടെന്നോ സ്ഥിരീകരിക്കാനാവാത്തതും ആശങ്കക്കിടയാക്കുന്നു. തോട്ടത്തിൽ അലയുന്ന കന്നുകാലികൾക്ക് വാക്സിൻ നൽകാനാവാത്തതും പ്രതിസന്ധിക്കിടയാക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച എച്ചിപ്പാറയിൽ പേയിളകിയ പശുവിനെ അധികൃതർ വെടിവച്ചു കൊന്നിരുന്നു. നടാന്പാടം കളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കൽ പാറു എന്ന സ്ത്രീ പേവിഷബാധയേറ്റ് മരിച്ചതോടെയാണ് പാലപ്പിള്ളി മേഖലയിൽ ആശങ്ക ഉടലെടുത്തത്. ചിമ്മിനി വന്യജീവി സങ്കേതത്തിനകത്താതായതിനാൽ കാട്ടുമൃഗങ്ങളുടെ കാര്യത്തിലും ആശങ്ക ഇനിയും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ച എച്ചിപ്പാറയിൽ വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് രണ്ട് കാട്ടുപന്നികളും ഒരു മാനും ചത്തതായി നാട്ടുകാർ പറയുന്നു. എന്നാൽ ഇവയ്ക്ക് പേവിഷബാധ സ്ഥിരീകരിക്കാനായിട്ടില്ല.
എച്ചിപ്പാറയിൽ ഒരു പശുവിനു കൂടി പേവിഷബാധ
12:55 AM Oct 01, 2022 | Deepika.com