പത്തനംതിട്ട: നഗരത്തിൽ സർക്കാർ സ്ഥാപനങ്ങളുടെ വെള്ളക്കരം കുടിശിക ജലഅഥോറിറ്റിക്ക് ബാധ്യതയാകുന്നു. സാധാരണക്കാരന് അടവു മുടങ്ങിയാൽ വെള്ളംകുടി മുട്ടിക്കുന്ന ജലഅഥോറിറ്റി പക്ഷേ സർക്കാർ ഓഫീസുകളുടെ കാര്യത്തിൽ കണ്ണടയ്ക്കുകയാണ് പതിവ്. ഇത്തവണ മിനി സിവിൽ സ്റ്റേഷനിൽ ജലവിതരണം വിച്ഛേദിച്ചതോടെ കുറച്ചു പണം പിരിച്ചെടുക്കാനായി.
1.68 കോടി രൂപയായിരുന്നു മിനി സിവിൽ സ്റ്റേഷിലെ കുടിശിക. ഇതിൽ 1.25 ലക്ഷം രൂപ കഴിഞ്ഞദിവസം അടച്ചതോടെ ജലവിതരണം പുനഃസ്ഥാപിച്ചു. ബാക്കി തുക അടയ്ക്കാൻ മൂന്നു മാസമാണ് സാവകാശം തേടിയിരിക്കുന്നത്.
മുപ്പതോളം സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കുന്ന കെട്ടിടമാണ് മിനി സിവിൽ സ്റ്റേഷൻ. ദിവസവും നാല് ടാങ്ക് വെള്ളം വേണ്ടിവരുന്നുണ്ട്. നിലവിൽ കോഴഞ്ചേരി താലൂക്ക് ഓഫീസിനാണ് മിനി സിവിൽ സ്റ്റേഷന്റെ ചുമതല. രണ്ട് വാട്ടർ കണക്ഷനാണുള്ളത്. പ്രതിമാസം 35000 രൂപയോളം വേണ്ടിവരുന്നുണ്ട്. ജലഅഥോറിറ്റിക്ക് അടയ്ക്കാനുള്ളത് വർഷങ്ങൾ നീണ്ട കുടിശികയാണെന്നു പറയുന്നു.
പത്തനംതിട്ട ജനറൽ ആശുപത്രിക്ക് 1.72 കോടി രൂപയാണ് ജലഅഥോറിറ്റിയിൽ അടയ്ക്കാനുള്ളത്. ആശുപത്രിയിലേക്കുള്ള ജലവിതരണം മുടക്കിയാൽ ഏറെ ബുദ്ധിമുട്ടാകുമെന്നതിനാലാണ് നടപടികളിലേക്കു കടക്കാത്തതെന്ന് ജലഅഥോറിറ്റി. ജനറൽ ആശുപത്രി നഗരസഭയ്ക്കു വിട്ടുകിട്ടിയ സ്ഥാപനമായതിനാൽ വെള്ളക്കരം അടയ്ക്കേണ്ടത് നഗരസഭയാണ്. സാന്പത്തിക പ്രതിസന്ധി കാരണം നഗരസഭയ്ക്ക് തുക അടയ്ക്കാനാകുന്നുമില്ല.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയാണ് വൈദ്യുതിചാർജ് അടയ്ക്കുന്നത്.
താത്കാലിക ജീവനക്കാരുടെ ശന്പളവും എച്ച്എംസിയുടെ ചുമതലയിലാണ്. ആവശ്യമായ ഫണ്ട് ഇല്ലെന്ന പേരിൽ വെള്ളക്കരം കുടിശിക ഏറ്റെടുക്കാൻ മാനേജ്മെന്റ് കമ്മിറ്റിയും തയാറല്ല.
മിനി സിവിൽ സ്റ്റേഷന് വെള്ളം വിച്ഛേദിച്ചപ്പോൾ 1.25 ലക്ഷം കിട്ടി, ആശുപത്രിക്ക് കുടിശിക 1.72 കോടി
10:46 PM Sep 30, 2022 | Deepika.com