പത്തനംതിട്ട: പോപ്പുലർഫ്രണ്ടിനു നിരോധനം ഏർപ്പെടുത്തിയതിനു പിന്നാലെ ജില്ലയിലെ ഓഫീസുകൾ പൂട്ടി സീൽ ചെയ്തു.
പത്തനംതിട്ട തൈക്കാവ്, അടൂർ, പന്തളം എന്നിവിടങ്ങളിലെ ഓഫീസുകളാണ് ഇന്നലെ പൂട്ടിയത്. വൻ പോലീസ് കാവലിലാണ് ഓഫീസുകൾ പൂട്ടിയത്.
ഓഫീസുകൾ തുറക്കരുതെന്നും പോലീസ് നിയന്ത്രണത്തിലാണെന്നും രേഖപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസും എല്ലായിടത്തും പതിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട തൈക്കാവിൽ പ്രവർത്തിച്ചിരുന്ന ജില്ലാ കമ്മിറ്റി ഓഫീസ് ഏതാനും ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇക്കാര്യം സംസ്ഥാന പോലീസ് അന്വേഷിച്ച് എൻഐഎയെയും അറിയിച്ചിരുന്നു. ഓഫീസ് സീൽ ചെയ്യാൻ എൻഐഎയുടെയും സംസ്ഥാന പോലീസ് മേധാവിയുടെയും നിർദേശമുണ്ടായതിനു പിന്നാലെയാണ് ഇന്നലെ വൈകുന്നേരം പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറും സംഘവുമെത്തി നോട്ടീസ് പതിപ്പിച്ചശേഷം സീൽ ചെയ്തത്.
പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി മുഹമ്മദ് പി. സലിം, പെരുന്പെട്ടി സ്വദേശി അനസ് കെ. അലി എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ടയിലെ പോപ്പുലർഫ്രണ്ട് നേതാക്കളുടെ വീടുകളിൽ പരിശോധന നടത്തിയതിനു പിന്നാലെയാണ് ഓഫീസ് പൂട്ടിയിരിക്കുന്നത്.
പോപ്പുലർഫ്രണ്ട് ഓഫീസുകൾ പൂട്ടി സീൽ ചെയ്തു
10:46 PM Sep 30, 2022 | Deepika.com