കൊരട്ടി: വെള്ളമില്ലാതെ പാടശേഖരങ്ങൾ വരണ്ടുണങ്ങി തുടങ്ങിയതോടെ കർഷകർ തികഞ്ഞ ആശങ്കയിലാണ്. മഴ പെയ്തൊഴിഞ്ഞതും കനാലുകൾ വഴി വെള്ളമെത്താത്തതും വെസ്റ്റ് കൊരട്ടി, വാപ്പറന്പ് മേഖലകളിലെ നെൽകർഷകരുടെ നെഞ്ചിടിപ്പേറ്റി. കാലാവസ്ഥാ പ്രവചനങ്ങളെ പ്പോലും കാറ്റിൽ പറത്തി പെയ്ത തുടർച്ചയായ മഴയും ഡാമുകൾ തുറന്നു വിട്ടതോടെ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞതും കൃഷിയിടങ്ങളിൽ പായലുകളും മാലിന്യങ്ങളും ഒഴുകി എത്തിയതും കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ ഉയർന്നു പൊന്തിയ വെള്ളം ദിവസങ്ങൾക്കുള്ളിൽ താഴ്ന്നതും ആശ്വാസമായി. പക്ഷേ നിലവിൽ കരിഞ്ഞുണങ്ങുമോയെന്ന ഭീതിയാണ് കർഷകന്. കനാൽ വെള്ളം തുറന്നു വിട്ട് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് കർഷകർ പറയുന്നത്.
കാലാവസ്ഥാ വൃതിയാനങ്ങൾക്കനുസൃതമായി കനാൽ വെള്ളമടക്കമുള്ള പശ്ചാത്തല സൗകര്യമൊരുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് കർഷകർ പറയുന്നത്. ഭീമമായ കൂലി ചെലവും അപ്രതീക്ഷിതമായി വന്നെത്തുന്ന കാറ്റും കനത്ത മഴയും കർഷകർക്ക് ഉയർത്തുന്ന ഭീഷണി ചെറുതല്ല.
വെസ്റ്റ് കൊരട്ടി, വാപ്പറന്പ് മേഖലയിൽ കനാൽവെള്ളമെത്തിക്കാൻ സത്വര നടപടി സ്വീകരിക്കണം.
കനാൽ വെള്ളമെത്തുന്നില്ല, പാടശേഖരങ്ങൾ വരണ്ടുണങ്ങുന്നു
12:39 AM Sep 30, 2022 | Deepika.com