പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിനു മുന്നിലുള്ളത് വികസനത്തിന്റെ വൻ സാധ്യതകൾ. ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് മാതൃകയാക്കിയാണ് കോന്നി സർക്കാർ മെഡിക്കൽ കോളജിന്റെ പ്രാഥമിക രൂപരേഖ തയാറാക്കിയത്.
നൂറ് സീറ്റിൽ വിദ്യാർഥി പ്രവേശനവും 300 കിടക്കകളുമുള്ള ആശുപത്രിയും മാത്രമായിരുന്നില്ല രൂപരേഖയിൽ ഉൾപ്പെടുത്തിയിരുന്നത്.
സ്ഥലസൗകര്യത്തിലും കാന്പസിലും മുന്നിൽ നിൽക്കുന്ന മെഡിക്കൽ കോളജിനു ഭാവിയിൽ ഏറെ മുന്നേറാനാകുമെന്ന് പ്രാഥമിക പഠന റിപ്പോർട്ടിൽത്തന്നെ പറയുന്നു.
എയിംസിനു സമാനമായ വികസനത്തിനു സാധ്യത മെഡിക്കൽ കോളജ് കാന്പസിലുണ്ടെന്ന് അന്നേ കണ്ടെത്തിയിരുന്നു. ആരോഗ്യരംഗത്തെ വിദഗ്ധരും കോന്നിയുടെ അനന്ത സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, നിർമാണഘട്ടത്തിലുണ്ടായ കാലതാമസവും രാഷ്ട്രീയ പോർവിളികളും മെല്ലപ്പോക്കുമെല്ലാം കുതിപ്പിനു മങ്ങലേല്പിച്ചു. ഇപ്പോഴും സൗകര്യങ്ങൾ പൂർണമാകാതെയാണ് പ്രവേശനാനുമതി നേടിയിരിക്കുന്നത്. സ്വന്തം ആശുപത്രി പൂർണസജ്ജമല്ല.
ഹോസ്റ്റലും ക്വാർട്ടേഴ്സുകളും അടക്കം നിർമാണത്തിലാണ്. അക്കാഡമിക് ബ്ലോക്ക് പോലും പൂർത്തിയായിട്ടില്ല.
കാടിനരികെ കാന്പസ്
മെഡിക്കൽ കോളജിനുവേണ്ടി 50 ഏക്കർ ഭൂമിയാണ് കൈമാറിയതെങ്കിലും വിശാലമായ സ്ഥലസൗകര്യം ബാക്കിയാണ്. 100 ഏക്കറാണ് അനുബന്ധമായുള്ളത്. നിലവിൽ ഇതോടൊപ്പം കേന്ദ്രീയ വിദ്യാലയം നിർമാണഘട്ടത്തിലാണ്. മരുന്നു പരിശോധന ലാബോറട്ടറി പൂർത്തിയായി. ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡിന്റെ രക്തബാഗ് നിർമാണ യൂണിറ്റ് ഇതോടൊപ്പം വിഭാവനം ചെയ്തിരുന്നു. കേരളത്തിന് അത്യാന്താപേക്ഷിതമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനുള്ള സ്ഥലസൗകര്യവും മെഡിക്കൽ കോളജ് കാന്പസിൽ വിഭാവനം ചെയ്തിരുന്നു. പൂനയിലെ വൈറോളജി ലാബിനു സമാനമായ രീതിയിലുള്ള സംവിധാനങ്ങളോടെയുള്ള ഇൻസ്റ്റിറ്റ്യൂട്ടാണ് നിർദേശിക്കപ്പെട്ടിരുന്നത്.
നഗരത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ് കോന്നി വനമേഖലയോടു ചേർന്ന പ്രദേശത്താണ് മെഡിക്കൽ കോളജ് സ്ഥിതിചെയ്യുന്നത്. ഐപി വാർഡുകളിൽ ജനാലകൾ തുറന്നിട്ടാൽ ലഭിക്കുന്നതു വനമേഖലയിൽനിന്നുള്ള ശുദ്ധവായുവാണ്.
5.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ജില്ലയിലെ ഏറ്റവും വലിയ കെട്ടിട സമുച്ചയമാണ് നിലവിൽ മെഡിക്കൽ കോളജ് കാന്പസിലുയർന്നിരിക്കു ന്നത്.
കുതിച്ചാൽ മുന്നിലെത്താം
ഭാവിയിൽ എയർ ആംബുലൻസ് സൗകര്യം ഇവിടെ ലഭ്യമാകും. തുടക്കത്തിൽത്തന്നെ ഇ ഹെൽത്ത് സൗകര്യം കോന്നിയിൽ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
രോഗിയെ എയർ ആംബുലൻസിൽ എത്തിക്കാനും വിദേശ രാജ്യങ്ങളിലെ ചികിത്സാസംവിധാനങ്ങൾ ഉപയോഗിക്കാനും കഴിയുന്ന നൂതന സൗകര്യങ്ങൾ ആശുപത്രിക്കുവേണ്ടി തയാറാകുന്നുണ്ട്.
ന്യൂറോ സർജറി വിഭാഗവും അടിയന്തര ശസ്ത്രക്രിയ വിഭാഗവും ആധുനികമായ സംവിധാനങ്ങളോടെ സ്ഥാപിക്കാനായിരുന്നു നിർദേശം. 128 സ്ലൈഡ് സിടി സ്കാനറാണ് മെഡിക്കൽ കോളജിലേക്കെത്തിക്കുന്നത്. എംഡി, സൂപ്പർ സ്പെഷാലിറ്റി കോഴ്സുകൾ ആദ്യബാച്ച് പുറത്തിറങ്ങുന്നതോടെ തുടങ്ങണം. നഴ്സിംഗ് കോളജ് നേരത്തെതന്നെ ശിപാർശ ചെയ്തിരുന്നുവെങ്കിലും ഇതിനുള്ള നടപടികളും എവിടെയുമെത്തിയിട്ടില്ല.
നടക്കാം, എയിംസ് നിലവാരത്തിലേക്ക്
10:28 PM Sep 29, 2022 | Deepika.com