പത്തനംതിട്ട: പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെത്തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും പോലീസ് പരിശോധന തുടങ്ങി.
പോപ്പുലർ ഫ്രണ്ട് സ്വാധീന മേഖലകളെന്നു കേന്ദ്ര ഏജൻസി റിപ്പോർട്ട് നൽകിയ സ്ഥലങ്ങളിൽ കർശന ജാഗ്രത പാലിക്കാനും പരിശോധന തുടരാനും പോലീസിനു നിർദേശമുണ്ട്.
136 പേർ
അറസ്റ്റിൽ
ഇന്നലെ രാവിലെ മുതൽ കോന്നി, പത്തനംതിട്ട ഭാഗങ്ങളിൽ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ ഹർത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളിലാണ് ഇപ്പോൾ പരിശോധനയും അറസ്റ്റും നടക്കുന്നതെന്നു പോലീസ് പറയുന്നു. 136 പേർ ഇതേവരെ ജില്ലയിൽ അറസ്റ്റിലായിട്ടുണ്ട്.
കെഎസ്ആർടിസി ബസുകൾക്കുനേരെയുണ്ടായ കല്ലേറാണ് ഏറെപ്പേരിലും ചുമത്തിയിരിക്കുന്ന കുറ്റം. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം റിമാൻഡിലാണ്.
പത്തനംതിട്ടയിൽ അറസ്റ്റിലായ നാലുപേരുടെ വീടുകളിൽ ഇന്നലെയും പരിശോധന തുടർന്നു.
പത്തനംതിട്ട കുലശേഖരപതി ബിയാത്തുമ്മ പുരയിടത്തിൽ ഷഫീക് (33), ആനപ്പാറ ബിയാത്തുമ്മ പുരയിടത്തിൽ അൻസുദീൻ (42), കുലശേഖരപതി കീഴേത്ത് ഷെമീർ ഖാൻ (54), പത്തനംതിട്ട വെട്ടിപ്രം സോഫി മൻസിലിൽ മുഹമ്മദ് ആലിഫ് (31) എന്നിവരാണ് പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. റിമാൻഡിലായ ഇവരുടെ വീടുകളിൽ പോലീസ് ഇന്നലെയും എത്തി.
ഒാഫീസുകൾ
സീൽ ചെയ്യും
പത്തനംതിട്ട നഗരത്തിൽ കുലശേഖരപതി, ആനപ്പാറ, വെട്ടിപ്രം, തൈക്കാവ് ഭാഗങ്ങൾ കേന്ദ്രീകരിച്ചു പോലീസ് ജാഗ്രത പാലിക്കുകയാണ്. പോപ്പുലർഫ്രണ്ട് ഏരിയ കമ്മിറ്റി ഓഫീസ് തൈക്കാവ് ഭാഗത്തുണ്ടായിരുന്നെങ്കിലും ഇതു സീൽ ചെയ്യാനായിട്ടില്ലെന്നു പോലീസ് പറഞ്ഞു. നേരത്തെ അടൂർ പറക്കോട്ടെ ഓഫീസ് എൻഐഎ സംഘം സീൽ ചെയ്തിരുന്നു.
ജില്ലയിൽ പറക്കോട്, ചുങ്കപ്പാറ, പന്തളം കടയ്ക്കാട്, കോന്നി മേഖലകളിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. എൻഐഎ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് ഇപ്പോൾ പോലീസ് ജാഗ്രതാനിർദേശം നൽകിയിരിക്കുന്നത്. വരുംദിവസങ്ങളിൽ പരിശോധനകളും മറ്റും തുടരാനാണ് തീരുമാനം.
കോന്നിയിലും പരിശോധന;
ഒരാൾ അറസ്റ്റിൽ
കോന്നി: പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ടു കോന്നിയിൽ പ്രവർത്തകരുടെ വീടുകളിലും മറ്റും പോലീസ് പരിശോധന നടന്നു. ഐരവൺ കുമ്മണ്ണൂർ മാവനാൽ മുളന്തറ ചരിവുപുരയിടം മുഹമ്മദ് ഷാൻ (37) അറസ്റ്റിലായി. കാന്പസ്
ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റാണ് ഇയാൾ. ഹർത്താൽ ദിവസം കോന്നി വകയാറിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിനു കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു ചുമത്തിയ കേസിൽ ഇയാളെ റിമാൻഡ് ചെയ്തു.
കോന്നി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഘടനയുടെ പ്രധാന പ്രവർത്തകരായിരുന്നവർ പോലീസ് നിരീക്ഷണത്തിലാണ്.
കോന്നിയിലെ ചില ഭാഗങ്ങൾ കേന്ദ്രീകരിച്ചു സംഘടനയ്ക്കു ശക്തമായ വേരോട്ടമുള്ളതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പലരുടെയും സാമ്പത്തിക ഉറവിടങ്ങളും അടുത്ത കാലത്തുണ്ടായ മാറ്റങ്ങളും വിവിധ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. പോലീസ് പരിശോധന ശക്തമായതോടെ പ്രവർത്തകർ പലരും മാറിനിൽക്കുന്നതായും സൂചനയുണ്ട്.
പോപ്പുലർഫ്രണ്ട് നിരോധനം : ജില്ലയിൽ വ്യാപക പരിശോധന
10:24 PM Sep 29, 2022 | Deepika.com