പറപ്പൂക്കര: പഞ്ചായത്തിലെ തൊട്ടിപ്പാൾ, പള്ളം, മുളങ്ങ്, രാപ്പാൾ പ്രദേശങ്ങളിലെ ജനങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന റോഡുകൾ അടച്ചുകെട്ടി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഈ പ്രദേശത്തുള്ളവർക്ക് ദേശീയപാതയിൽ പ്രവേശിക്കാൻ കിലോമീറ്ററുകൾ ചുറ്റിവളയേണ്ട അവസ്ഥയാണ്.
പാലങ്ങളും കലുങ്കും ചാലും നിർമിക്കുന്നതിന് വേണ്ടിയാണ് ഒരേ സമയത്ത് മൂന്ന് റോഡുകൾ അടച്ചിട്ടിരിക്കുന്നത്. യാത്രക്ക് ബദൽ മാർഗം ഒരുക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് അധികൃതർ മൗനം പാലിക്കുകയാണ്. പുതുക്കാട് നെടുംബാൾ റോഡിൽ പാലം അപകടത്തിൽ ആയതുകൊണ്ട് വഴിയടച്ചിരിക്കുകയാണ്.
തൊട്ടിപ്പാൾ മുളങ്ങ് റോഡിൽ കൽവർട്ട് നിർമ്മാണം നടക്കുന്നതിനാൽ ഈ റോഡും അടച്ചു.
രാപ്പാൾ റെയിൽവേ അടിപാതയിൽ കാനയുടെ പണി പുരോഗമിക്കുന്നതിനാൽ അതുവഴിയുള്ള ഗതാഗതവും നിരോധിച്ചു.
ഒരേ സമയം ഈ വഴികൾ എല്ലാം ഒന്നിച്ച് അടക്കുകയും യാത്രക്ക് പകരം മാർഗങ്ങൾ ഏർപെടുതാത്തതും പ്രദേശങ്ങളിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അടിയന്തരമായി ബദൽ വഴികൾ തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് സിപിഐ പറപ്പൂക്കര ലോക്കൽ കമ്മിറ്റി അധികൃതർക്ക് പരാതി നൽകി.
വഴികൾ അടച്ചിട്ട് വികസനം; ദുരിതത്തിലായി നാട്ടുകാർ
12:36 AM Sep 29, 2022 | Deepika.com