പെരുനാട്: സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായുള്ള ഡയറിക്കുറിപ്പ് തയാറാക്കിയശേഷം ജീവനൊടുക്കിയ പെരുനാട് മഠത്തുംമൂഴി മേലേതിൽ എം.എസ്. ബാബു(68)വിന്റെ സംസ്കാരം ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടത്തി. ഞായറാഴ്ച രാവിലെയാണ് വീടിനടുത്തുള്ള റബർതോട്ടത്തിൽ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സിപിഎം അനുഭാവി കൂടിയായ ബാബുവിന്റെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ നിരവധിയാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. എന്നാൽ ഡയറിക്കുറിപ്പിൽ പേരുൾപ്പെട്ട സിപിഎം നേതാക്കളിൽ പലരുടെയും അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
ബിജെപി നേതാവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് തുടർ അന്വേഷണം ആരംഭിച്ചിട്ടില്ല. ഡയറിക്കുറിപ്പിലെ കൈയക്ഷരം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കണമെന്ന അഭിപ്രായത്തിലാണ് പോലീസ്. ഭാര്യ കുസുമകുമാരിയുടെ പരാതിയിൽ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
പെരുനാട്ടിൽ ബാബുവിന്റെ സംസ്കാരം നടത്തി
10:10 PM Sep 28, 2022 | Deepika.com