കവിയൂർ: പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ജംഗ്ഷനിൽ റോഡരികിലെ മാലിന്യക്കൂമ്പാരം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നു. പ്രദേശവാസികളും കാൽനടയാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. ഹരിതകർമസേനയുടെ എംസിഎഫ് അടച്ചതോടെയാണ് ഇതിനു ചുറ്റുവട്ടത്തായി മാലിന്യങ്ങൾ നിക്ഷേപിച്ചു തുടങ്ങിയത്.
മാസങ്ങളായി ഇവിടെ നിക്ഷേപിച്ച മാലിന്യങ്ങൾ പഞ്ചായത്ത് അധികൃതർ മാറ്റാത്തതാണ് ദുർഗന്ധത്തിനു കാരണം. മാലിന്യ സംഭരണി സ്ഥാപിച്ചതിനെത്തുടർന്നാണ് നിവാസികൾ മാലിന്യം നിക്ഷേപിച്ചു തുടങ്ങിയത്. സംഭരണിയിലെ മാലിന്യങ്ങൾ നീക്കംചെയ്തു താഴിട്ടു പൂട്ടിയതോടെ പുറത്ത് നിക്ഷേപിച്ച മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞു ദുർഗന്ധം വമിച്ചു തുടങ്ങി. നായ്ക്കളും പക്ഷികളും മാലിന്യങ്ങൾ കടിച്ചുവലിച്ചു സമീപത്തെ കിണറുകളിലും ജലസ്രോതസുകളിലും നിക്ഷേപിക്കുന്നതും പതിവാണ്.
മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് പലതവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ജംഗ്ഷനോടു ചേർന്നു പ്രവർത്തിക്കുന്ന സ്കൂളിലെ കുട്ടികൾക്കും ജീവനക്കാർക്കും റോഡരികിലെ മാലിന്യവും ദുർഗന്ധവും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുണ്ടിയപ്പള്ളി ജനകീയസമിതി പഞ്ചായത്ത് അധികൃതരോടും ജനപ്രതിനിധികളോടും ആവശ്യപ്പെട്ടു.
മുണ്ടിയപ്പള്ളി സിഎംഎസ് ഹൈസ്കൂൾ ജംഗ്ഷനിൽ മാലിന്യക്കൂമ്പാരം
10:06 PM Sep 28, 2022 | Deepika.com