പുന്നയൂർക്കുളം: പൊന്നാനി-തൃശൂർ കോൾമേഖല വികസന പ്രവർത്തനങ്ങളെക്കുറിച്ച് മന്തിയുടെ നേതൃത്വത്വത്തിൽ അവലോകനം നടത്തി.
പെരുന്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷനായിരുന്നു. കോൾ വികസന കാര്യത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച്ചകൾ ഉണ്ടായിട്ടുണ്ടെന്ന് യോഗത്തിൽ എംഎൽഎമാരടക്കം വിമർശനം നടത്തി. കോൾമേഖലയിൽ കൃഷിയിറക്കാനുള്ള സാഹചര്യം നിലനിൽക്കേ അനാസ്ഥ മൂലം വൈകാനിടയാകരുതെന്നും വിലയിരുത്തി.
കോൾ മേഖലയ്ക്കനുവദിച്ച 34 പന്പുസെറ്റുകളിൽ രണ്ടെണ്ണം മാത്രമേ സ്ഥാപിച്ചിച്ചുള്ളുവെന്നും ബാക്കി ഏതു ഇടങ്ങളിൽ സ്ഥാപിക്കണമെന്നു ധാരണ ഉണ്ടാക്കിയിട്ടില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. 20 കിലേമീറ്ററോളം ദൂരമുള്ള കൃഷിയിടത്തിൽ വെള്ളം ശേഖരിച്ചു നിർത്തുന്ന നൂറടിത്തോടിന്റെ 10 കിലോമീറ്റർ ദൂരത്തിൽ നവീകരിക്കാൻ ടെൻഡർ ആയിട്ടുണ്ടെന്നും ഉദ്യാേഗസ്ഥർ അറിയിച്ചു. ഇനിയുള്ള നിർമാണ പ്രവർത്തനങ്ങളും വികസന കാര്യങ്ങളും വേഗത്തിലാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ചർച്ചവന്ന സ്ഥിതിക്കു കെഎൽഡിസി എൻജിനിയർമാർക്കു പരിഹരിക്കുവാൻ മന്ത്രി നിർദേശം നല്കി.
കൂടുതൽ കാര്യങ്ങൾ 30 നടക്കുന്ന യോഗത്തിൽ തീരുമാനമെടുക്കാമെന്നും ഇത്തവണ മൂപ്പുകുറഞ്ഞ വിത്ത് ഇറക്കുവാൻ കർഷകരെ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പി., എംഎൽഎമാ രായ പി. നന്ദകുമാർ എം.കെ. അക്ബർ, തൃശൂർ കളക്ടർ ഹരിത വി. കുമാർ, മലപ്പുറം ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ, ആർഡിഒ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പൊന്നാനി-തൃശൂർ കോൾ വികസനം: മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം
12:52 AM Sep 28, 2022 | Deepika.com